കോട്ടയം . ഓണം വിപണി ലക്ഷ്യമാക്കി ഉപ്പേരിയ്ക്കും, ശർക്കര വരട്ടിയ്ക്കും അന്യായ വില വർദ്ധനവ്. ഉപ്പേരി കിലോയ്ക്ക് 400 മുതൽ 440 രൂപ വരെയാണ് ഈടാക്കുന്നത്. ബ്രാൻഡഡ് ചിപ്‌സ് കമ്പനികൾ ഉൾപ്പെടെ ഇപ്പോൾ 440 രൂപയാണ് ചിപ്‌സിന് ഈടാക്കുന്നത്. കൂടാതെ ഓണംവിപണി ലക്ഷ്യമാക്കി ഇറങ്ങുന്ന കായവറുത്തതിന്റെ പായ്ക്കറ്റുകളിൽ വിലയും, തൂക്കവും, തീയതിയും രേഖപ്പെടുത്താതെയും വില്പന നടത്തുന്നുണ്ട്.
അരക്കിലോയുടെ കായവറുത്തതിന്റെ പായ്ക്കറ്റിലും തൂക്കത്തിൽ വലിയ വ്യത്യാസമുണ്ടെന്ന പരാതിയും ഉയരുന്നു. ഏത്തക്കായ്ക്ക് വലിയതോതിൽ വില ഇല്ലാത്ത സാഹചര്യത്തിലും കായവറുത്തതിന് വലിയ വില ഈടാക്കുന്നതെന്തിനെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. ഏത്തക്കായ്ക്ക് ഹോൾസെയിൽ വില 50 മുതൽ 55 രൂപ വരെയാണ്. ഓണത്തോടനുബന്ധിച്ച് വയനാട്ടിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വലിയതോതിൽ ഏത്തയ്ക്കാ എത്തുന്നതോടെ വില ഇടിയും. എന്നാൽ ചിപ്‌സിന് വില ഉയരുന്ന സ്ഥിതിയാണ്. നാടൻ ഏത്തക്കായ ഉപയോഗിക്കാതെ തമിഴ്‌നാട്ടിൽനിന്നും എത്തിക്കുന്ന കായ്ക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന ചിപ്‌സാണ് വിപണിയിൽ എത്തുന്നത്.
ശർക്കരവരട്ടി കിലോ 400.
ശർക്കരവരട്ടി കിലോയ്ക്ക് 400 രൂപയാണ് ശർക്കരവരട്ടിയുടെ വില. ശർക്കര ഗുണനിലവാരമില്ലാത്തതാണെന്ന ആക്ഷേപവും ഉണ്ട്. ഈ സാഹചര്യത്തിൽ ലീഗൽമെട്രേളജി വകുപ്പിന്റെ നേതൃത്വത്തിൽ ചിപ്‌സിന്റെ അളവ്തൂക്കവും, ഗുണനിലവാരവും സംബന്ധിച്ച് കർഷന പരിശോധന നടത്തണമെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |