മുംബയ്: റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി പാഞ്ഞ് വന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്ന ശേഷം കുഞ്ഞുങ്ങളുമായി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് വസായ് റെയിൽവേ സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അവധ് എക്സ്‌പ്രസ് ട്രെയിൻ വരുന്നതിനിടെ ഭാര്യയെ വിളിച്ചുണർത്തി പ്ളാറ്റ്ഫോമിന്റെ അരികിലെത്തിച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു. പിന്നാലെ പ്ളാറ്റ്ഫോമിലെ ബെഞ്ചിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ വിളിച്ചുണർത്തി ഇളയ ആളെ എടുത്തും മൂത്തയാളുടെ കൈപിടിച്ചും സ്റ്റേഷനിൽ നിന്ന് ഇയാൾ തിടുക്കത്തിൽ പുറത്തു പോവുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പ്ളാറ്റ്ഫോമിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തേക്ക് പോയ ഇയാൾ കുട്ടികളുമായി ജീവനൊടുക്കിയേക്കാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദാദറിലേക്ക് ട്രെയിനിൽ പോയ ഇയാൾ കല്യാണിലെത്തി അവിടെ നിന്ന് റിക്ഷയിൽ സഞ്ചരിച്ച് ഭീവാണ്ടിയിലെത്തിയെന്നറിഞ്ഞ പൊലീസ് ഭീവാണ്ടിയിലെത്തി പിടികൂടുകയായിരുന്നു. ഭാര്യയ്ക്ക് സുഹൃത്തുമായി അവിശുദ്ധ ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |