ഹൈദരാബാദ് : പ്രവാചക പരാമർശമുള്ള വീഡിയോ പുറത്തുവിട്ടതിനെ തുടർന്ന് അറസ്റ്റിലായ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിംഗിന് കോടതി ഇന്നലെ ജാമ്യം നൽകിയതിന് പിന്നാലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മറ്റൊരു വിവാദ വീഡിയോ പുറത്തുവിട്ടതോടെ വീണ്ടും അറസ്റ്റിലായി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന കേസിലാണ് ചൊവ്വാഴ്ച രാജാ സിംഗിനെ അറസ്റ്റ് ചെയ്തത്. വിവാദ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി രാജാ സിംഗിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ പുറത്തു വിട്ട വിവാദ വീഡിയോയിൽ മുനിസിപ്പൽ വികസന മന്ത്രി കെ.ടി. രാമ റാവുവിനെയും ആഭ്യന്തര മന്ത്രി മെഹ്ബൂബ് അലിയെയുമാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്. മന്ത്രിമാരുടെ മതപ്രീണനം തെലങ്കാനയെ ദുഷിപ്പിച്ചു എന്നാണ് ആരോപണം. രാമ റാവു നിരീശ്വരവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതി വോട്ടുകൾ നേടാൻ മതപ്രീണനം നടത്തുകയാണെന്നാണ് രാജാ സിംഗ് പറയുന്നത്.
താൻ മതത്തെയല്ല വ്യക്തികളെയാണ് വിമർശിച്ചതെന്ന് പാർട്ടിക്ക് വിശദീകരണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് രാജാ സിംഗിന്റെ അഭിപ്രായമെന്ന് ബി.ജെ.പിയുടെ കേന്ദ്ര അച്ചടക്കസമിതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |