തിരുവനന്തപുരം: ലഹരി ഉപഭോഗ, വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഉയർന്ന ശിക്ഷ ഉറപ്പാക്കാനും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയെടുക്കാനും നീക്കം.
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്ന ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്കും തയ്യാറാക്കും. ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ന് നടക്കും.
അതിർത്തികളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസും എക്‌സൈസും സ്‌പെഷ്യൽ ഡ്രൈവ് നടത്തും. യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെയുള്ള കൂട്ടായ്മകളെ കാമ്പയിനിൽ കണ്ണിചേർക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, പി. രാജീവ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അടക്കം വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ് പി.ടി.എ യോഗങ്ങൾ
ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്തിനെതിരെ പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും സംഘടിപ്പിക്കും
ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇതേ പരിപാടികൾ
സ്‌കൂൾ, കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല
പി.ടി.എയുടെ നേതൃത്വത്തിൽ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ
ലഹരി വിരുദ്ധപ്രവർത്തനങ്ങൾ അവലോകനം ചെയ്യും
ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങുന്ന ലഹരി വിരുദ്ധ പ്രചാരണങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറ് മാസത്തിലൊരിക്കൽ അവലോകനം ചെയ്യും. ഇതിനിടെ ചീഫ് സെക്രട്ടറി പരിശോധനയും വിലയിരുത്തലും നടത്തണമെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദ്ദേശങ്ങൾ നൽകണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ കൈമാറണം. ലഹരി വിപത്ത് തടയുന്ന കാര്യം ആരാധാനാലയങ്ങളിൽ പരാമർശിക്കുന്നതിന് അഭ്യർത്ഥിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |