കൊല്ലം: അത്തം പിറന്നതോടെ ഓണവിപണി തിരക്കിലമർന്നു. ഓണത്തിന് ആവശ്യമുള്ളതെല്ലാം ഒരുക്കാനുളള തിരക്ക് വിപണിയിൽ ദൃശ്യമായിത്തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലെ മഴ, ഒരുക്കങ്ങളുടെ പൊലിമയ്ക്ക് അൽപ്പം മങ്ങലേൽപ്പിച്ചെങ്കിലും അന്തരീക്ഷം തെളിഞ്ഞതോടെ കച്ചവടം വീണ്ടും ഉഷാറായി. എന്നാൽ, വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ ഇത്തവണ നേരത്തെതന്നെ തിരക്ക് തുടങ്ങിയിരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ നല്ല തിരക്കാണ്.
സ്ഥാപനങ്ങൾ വൈദ്യുതാലങ്കാരം നടത്തിയും വൻ ഓഫറുകളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകർഷിക്കാൻ മത്സരിക്കുകയാണ്.
കൊവിഡ് കൊണ്ടുപോയ രണ്ടു വർഷത്തെ ഓണവിപണി ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരവുമായി വിപണന മേളകളും ജില്ലയിലെങ്ങും ആരംഭിച്ചിട്ടുണ്ട്. നിത്യാപയോഗ സാധനങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ വിപണന മേളകൾ നിരക്കിലമരും. കച്ചവടം കൊഴുത്തതോടെ നഗരത്തിലെ റോഡുകൾ തിരക്കിലമർന്നു. പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവായി. വാഹനങ്ങളുടെ വർദ്ധന അനുസരിച്ച് പാർക്കിംഗ് സൗകര്യമില്ലാത്തത് കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
1. കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് സപ്ളൈകോയുടെ ജില്ലാ ഫെയർ.
2. ഹോർട്ടികോർപ്പിൻ്റെ ഓണം മേള സെപ്റ്റംബർ ഒന്നിന്-.ആകെ 46 സ്റ്റാളുകൾ.
3. കുടുംബശ്രീയുടെ പഞ്ചായത്ത്, നഗരസഭാ തല ഓണം മേളകൾ സെപ്റ്റംബർ 2ന്.
4. വില നിയന്ത്രിക്കാൻ സപ്ളൈക്കോയുടെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ , പീപ്പിൾസ് ബസാറുകൾ .
5. ആശ്രാമം മൈതാനത്ത് ഓണം സമ്യദ്ധി വിപണന മേള ആരംഭിച്ചു.
6. പട്ടികവർഗ്ഗ ഊരുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, കൈത്തറി,ഖാദി,കയർ, ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ, ജില്ലാ പഞ്ചായത്ത് ഫാമുകളിലെയും ഘടക സ്ഥാപനങ്ങളിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉൽപ്പന്നങ്ങൾ, കൊമേഴ്സ്യൽ സ്റ്റാളുകൾ ,കുടുംബശ്രീ ഫുഡ് കോർട്ട് മുതലായവ
7. ഖാദി, കൈത്തറി മേളകളിലും തിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |