തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും കേന്ദ്രലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാത്ത വാക്സിൻ വിതരണം ചെയ്തെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിയമസഭയിൽ കുറ്റപ്പെടുത്തി.
വാക്സിൻ എടുത്തശേഷവും പേവിഷബാധയേറ്റ് പലരും മരിച്ച സാഹചര്യത്തിൽ ലീഗിലെ പി.കെ ബഷീർ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.
വാക്സിൻ ലഭ്യത കുറഞ്ഞപ്പോൾ നിലവാരം പരിശോധിക്കാതെ വാങ്ങിക്കൂട്ടി. രണ്ടുവർഷമായി നായ്ക്കളെ വന്ധ്യംകരിക്കുന്നത് മുടങ്ങി. ഗുണനിലവാരമുള്ള മരുന്ന് വിതരണം ചെയ്യുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനത്ത് മൂന്നരക്കോടി ജനങ്ങൾ കഷ്ടപ്പാടിലും നായ്ക്കൾ സുഖവാസത്തിലുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.കെ ബഷീർ പറഞ്ഞു.
ഇക്കൊല്ലം നായകടിയേറ്റ് മരിച്ചവരിൽ നാലുപേർ വാക്സിൻ എടുത്തവരായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് വ്യക്തമാക്കി. ഇവരിൽ വാക്സിൻ പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമായത്. ഇക്കൊല്ലം ജൂലായ് വരെ 1.87 ലക്ഷം പേർക്ക് നായ കടിയേറ്റു. ഉപയോഗം കൂടിയപ്പോഴാണ് തമിഴ്നാട്ടിൽ നിന്ന് 5000 വയൽ വാസ്‌കിൻ വാങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നായകളെ വന്ധ്യംകരിക്കുന്ന നടപടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |