ചെങ്ങന്നൂർ: മുളക്കുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. രണ്ടു പേർക്ക് കടിയേറ്റു. ലോട്ടറി വിൽപ്പനക്കാരായ മുളക്കുഴ മൂന്നാം വാർഡ് സ്വദേശി കൃഷ്ണവിലാസം ശശിധരൻപിള്ള, പതിനഞ്ചാം വാർഡ് സ്വദേശി നെല്ലിനിൽക്കുന്നതിൽ എം.ടി സജി എന്നിവർക്കാണ് കടിയേറ്റത്. ശശിധരൻ പിള്ളയുടെ കാലിനും കണ്ണിനും ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സജിയുടെ തുടയ്ക്കാണ് കടിയേറ്റത്. ഇദ്ദേഹത്തെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. ഇന്നലെ രാവിലെ 11നുശേഷമാണ് മുളക്കുഴ ജംഗ്ഷനു സമീപം തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കവലയിലേക്ക് ഇറങ്ങിയ ആളുകളെ വ്യാപകമായി നായ ആക്രമിച്ചതോടെ ആളുകൾ ഇതിനെ എറിഞ്ഞുകൊന്നു. തുടർന്ന് സ്ഥലത്തെത്തിയ മുളക്കുഴ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പദ്മാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജി. പ്രിജിലിയ, സനീഷ് പി. എം, മൂന്നാം വാർഡ് വികസന സമിതി കൺവീനർ അനീഷ് മുളക്കുഴ എന്നിവരുടെ നേതൃത്വത്തിൽ നായയെ തിരുവല്ലയിലുള്ള ലബോറട്ടറിയിലെത്തിച്ച് സ്രവ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ പട്ടിക്ക് പേവിഷബാധ ഉണ്ടെന്ന് കണ്ടെത്തി. ഇന്ന് ഉച്ചയോടുകൂടിയെ വിശദമായ പരിശോധനാ ഫലം പുറത്തുവരികയുളളുവെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു.
മുളക്കുഴയിൽ ആളുകളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ ഉണ്ടെന്ന പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നതോടെ നാട്ടുകാർ കടുത്ത ഭീതിയിലായി. രാവിലെ നടക്കാനിറങ്ങുന്നവരും പത്രവിതരണം നടത്തുന്നവരും, പാൽ ഉൾപ്പടെ മറ്റ് ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും കടുത്ത ആശങ്കയിലാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ എങ്ങനെ ഒറ്റയ്ക്കുവിടുമെന്ന ഭയത്തിലാണ് രക്ഷാകർത്താക്കൾ. കാട്ടുപന്നി ശല്യത്തിന് പുറമേ തെരുനായ്ക്കൾ ഗ്രാമപഞ്ചായത്തിൽ പെരുകിയത് നാട്ടിൽ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തെരുവ്‌നായ ശല്യം പരിഹരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ആവശ്യപ്പെട്ടു
നിയന്ത്രിക്കാൻ പദ്ധതികളില്ല
ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിയുടെയും തെരുവു നായ്ക്കളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും ഇവയെ അമർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്തിൽ വ്യക്തമായ പദ്ധതികളില്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇവിടെ പ്രാവർത്തികമായിട്ടില്ല. തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും പേവിഷബാധ ഏൽക്കാതിരിക്കാനുമുളള കുത്തിവെയ്പ് എടുക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |