കണ്ണൂർ: കണ്ണൂരിൽ സാംസ്‌കാരിക കേരളം ഒറ്റ മനസോടെ നടത്തിയ പോരാട്ടം ഫലം കണ്ടു. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ കണ്ണൂർ പയ്യാമ്പലത്തെ ശിൽപങ്ങളെ മുറിവേൽപ്പിച്ച ഡി.ടി.പി.സി അധികൃതർ തെറ്റ് തിരുത്തി. കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ റിലാക്സിംഗ് ശിൽപത്തിന് അടുത്ത് സ്ഥാപിച്ച കൂറ്റൻ ടവർ പൊളിച്ചു മാറ്റാൻ തീരുമാനിച്ചതായി ഡി.ടി.പി.സി അധികൃതർ അറിയിച്ചു.
കണ്ണൂരുകാരനായ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കാനായിയെ വിളിച്ചുവരുത്തി ഇന്നത്തെ പയ്യാമ്പലം രൂപകൽപ്പന ചെയ്തത്. മാസങ്ങൾ എടുത്ത് കാനായി പയ്യാമ്പലം രൂപകൽപ്പന ചെയ്തപ്പോൾ പ്രസിദ്ധങ്ങളായ ശില്പങ്ങളും നിർമ്മിച്ചിരുന്നു. റിലാക്സിംഗ് , അമ്മയും കുഞ്ഞും തുടങ്ങിയ ശില്പങ്ങൾ പ്രസിദ്ധമാണ്. എന്നാൽ അടുത്തകാലത്ത് പയ്യാമ്പലത്ത് മോടി കൂട്ടലിന്റെ ഭാഗമായി ഡി.ടി.പി.സി അധികൃതരാണ് റിലാക്സിംഗ് ശില്പത്തിന് അടുത്ത് കൂറ്റൻ ടവർ സ്ഥാപിച്ചത്. ഇതേതുടർന്ന് ശിൽപം മുറിവേൽപ്പിക്ക പെട്ടിരുന്നു. ഇതിനെതിരെ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ് ധർണയും പ്രതിമയ്ക്കടുത്ത് സംരക്ഷണ വലയവും തീർത്തിരുന്നു. തുടർന്ന് സാംസ്‌കാരിക കേരളം സമരം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കാനായി കുഞ്ഞിരാമൻ ഭാര്യക്കൊപ്പം എത്തി മുറിവേറ്റ തന്റെ ശില്പങ്ങളെ കണ്ടിരുന്നു. ശില്പത്തോട് കാണിച്ചത് അനാദരവ് ആണെന്നും ശില്പങ്ങൾ എനിക്ക് മക്കളെപ്പോലെയാണെന്നും അധികൃതർ തെറ്റ് തിരുത്തണമെന്നും അദ്ദേഹം രേഖാമൂലം കളക്ടർ അടക്കമുള്ളവരെ അറിയിച്ചു.
മുഖ്യമന്ത്രിയും ഇടപെട്ടു
തന്റെ അതൃപ്തി കാനായി കുഞ്ഞിരാമൻ പുറത്തുപ്രകടിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംഭവത്തിൽ ഇടപെട്ടുവെന്നാണ് വിവരം. ഇതേ തുടർന്നാണ് കാനായിയുടെ ശില്പങ്ങൾ അതുപോലെ സംരക്ഷിച്ചു നിർത്താനും കൂറ്റൻ ടവർ അടക്കം മാറ്റാനും തീരുമാനിച്ചത്. ജില്ലാ ടൂറിസം ഗാനം പ്രകാശനത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജെ.ജിജേഷ് കുമാറിനോട് കാനായി ശിൽപങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
വിശ്വ ശില്പിയായ കാനായി കുഞ്ഞിരാമന്റെ ശില്പങ്ങൾ മുറിവേൽപ്പിക്കപെട്ടത് കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സാംസ്‌കാരിക കേരളം സമരം ഏറ്റെടുത്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് ലളിത കലാ അക്കാഡമി ഭാരവാഹികൾ ഉൾപ്പടെ സമര രംഗത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |