കൊച്ചി: നിയമസഭയിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം കോടതിയിലെ വിചാരണ സ്റ്റേചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത് പ്രതികളായ മന്ത്രി വി. ശിവൻകുട്ടിക്കടക്കം തിരിച്ചടിയായി.
കേസ് തിരുവനന്തപുരം വിചാരണക്കോടതി സെപ്തംബർ 16നാണ് പരിഗണിക്കുന്നത്. പ്രതികൾ കോടതിയിൽ അന്ന് ഹാജരാകാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. സ്റ്റേ അനുവദിക്കാത്തതിനാൽ മന്ത്രിയുൾപ്പെടെ ഹാജരാകേണ്ടി വരും.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി. ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവർ നൽകിയ ഹർജി ഇന്നലെ പരിഗണനയ്ക്ക് വന്നപ്പോഴാണ് വിചാരണ സ്റ്റേചെയ്യണമെന്ന് പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി സെപ്തംബർ 26ലേക്ക് മാറ്റി.
കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ വിചാരണ തുടരുന്നത് നീതിയുക്തമല്ലെന്നും സ്റ്റേചെയ്യണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. കുറ്റപത്രം വായിക്കുന്നതടക്കം നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സിംഗിൾബെഞ്ച് ഇതൊന്നും അനുവദിച്ചില്ല.
നശിപ്പിച്ചത് 2.5 ലക്ഷത്തിന്റെ
പൊതുമുതൽ
2015 മാർച്ച് 13ന് കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടഞ്ഞതിനെത്തുടർന്നാണ് അക്രമസംഭവമുണ്ടായത്. ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് ഇടതുപക്ഷ എം.എൽ.എമാർ പ്രതിഷേധിച്ചത്. അക്രമസംഭവങ്ങളിൽ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞമ്മദ് മാസ്റ്റർ എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. 2.5ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കണ്ടെത്തൽ.
കേസ് പിൻവലിക്കാൻ 2018ൽ പ്രോസിക്യൂഷൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ നിരസിച്ചത് ഹൈക്കോടതിയും സുപ്രീംകോടതിയും പിന്നീട് ശരിവച്ചു. പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിൽ ഹർജി നൽകി. ഇത് തള്ളിയതിനെത്തുടർന്നുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |