കോഴിക്കോട്: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് നടത്തുന്ന ഒളിച്ചുകളിയിൽ വ്യാപക പ്രതിഷേധം. അക്രമം നടന്നിട്ട് നാല് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരാളെപോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. ഏറ്റവുമൊടുവിൽ വധശ്രമവും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതല്ലാതെ ഒരു അറസ്റ്റും ഉണ്ടായില്ല.
മെഡിക്കൽ കോളേജിന്റെ സി.സി.ടിവിൽ അക്രമം നടത്തിയവരെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അക്രമം നടത്തിയവരെല്ലാം മെഡിക്കൽ കോളേജ് പരിസരത്ത് തന്നെ താമസിക്കുന്നവരാണ്. ഇവർ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവർ ചില കേന്ദ്രങ്ങളിൽ സുരക്ഷിതമായി കഴിയുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതികളെല്ലാവരും സി.പി.എം - ഡി.വൈ.എഫ്. ഐ പ്രവർത്തകരാണ്. ഇപ്പോൾ അറസ്റ്റ് ചെയ്താൽ പ്രതികളുടെ ഓണം ആഘോഷം മുടങ്ങുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രഹസ്യമായി പറഞ്ഞത്. അറസ്റ്റിന് സമ്മർദ്ദം ശക്തമാവുകയാണെങ്കിൽ ഓണത്തിന് ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസ് പരിപാടി.
ഇതിനിടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് വിമുക്തഭടന്മാർ സിവിൽ സ്റ്റേഷനിൽ ധർണ നടത്തി.
ബി.ജെ.പി പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും നഗരത്തിൽ പ്രകടനം നടത്തി. മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക കേസൊന്നും പൊലീസ് എടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസെടുത്തത് കാരണം ഒത്തുതീർപ്പ് ഉണ്ടായാൽ കേസ് പിൻവലിക്കുമെന്നുമെന്ന ധാരണയിലാണ് പ്രത്യേക കേസ് എടുക്കാതിരിക്കുന്നത്. പ്രത്യേക കേസ് എടുത്താൽ ഒത്തുതീർപ്പ് വ്യവസ്ഥ മാദ്ധ്യമപ്രവർത്തകന് ബാധകമല്ലാത്തത്കൊണ്ട് കേസ് പിൻവലിക്കാൻ സാധിക്കില്ല.
ഇതിനിടെ അക്രമത്തിൽ പങ്കെടുത്ത ഏതാനും ഡി.വൈ. എഫ്.ഐ പ്രവർത്തകർ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |