പാലക്കാട്: കൊവിഡ് ഭീതി ഒഴിഞ്ഞ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ ഓണസദ്യക്ക് സ്വാദ്കൂട്ടാൻ ജില്ലയിൽ ചിപ്സ് വിപണി സജീവമായി. ഉപ്പേരി (ചിപ്സ്) വറുക്കാൻ നാടൻ നേന്ത്രക്കുലകൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ കുലകളുടെ വിലയും കുതിക്കുകയാണ്. ഞാലിപ്പൂവൻ, പാളയൻകോടൻ, കദളി, പൂവൻ പഴങ്ങളും സദ്യവട്ടങ്ങളുടെയും ഓണാഘാഷങ്ങളുടെയും ഭാഗമായി നല്ല വിൽപ്പനയുണ്ട്.
ഒരു മാസത്തിനിടെ നേന്ത്രക്കായ്ക്ക് വില ഇരട്ടിയിലേറെയായി. മഴമൂലം കൃഷിനാശമുണ്ടായതും ഏത്തക്കുലകളുടെ പ്രാദേശിക ഉത്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനയുമാണ് വില ഉയരാനുള്ള പ്രധാന കാരണം. ഒരുമാസം മുമ്പ് നേന്ത്രന് കിലോയ്ക്ക് 45 രൂപ ആയിരുന്നപ്പോൾ ഉപ്പേരി കിലോഗ്രാമിന് 350 രൂപയായിരുന്നു. നേന്ത്ര വില 70 രൂപയെത്തിയതോടെയാണ് ഉപ്പേരിക്ക് 400 - 420 രൂപയായി ഉയർന്നിട്ടുണ്ട്. പാമോലിന്റെ വിലയും ചിപ്സിനെ ബാധിച്ചു. റഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാമോലിൻ ഇറക്കുമതി ചെയ്യുന്നത്. സൺ ഫ്ളവർ ഓയിൽ കിലോയ്ക്ക് 40 രൂപ കൂടി 200ആയി. വെളിച്ചെണ്ണയുടെ വിലയിൽ കാര്യമായ വർദ്ധന ഉണ്ടായില്ല.
വിലയും ഗുണവും പലവിധം
ബേക്കറികൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ ഉപ്പേരി (ചിപ്സ്) കച്ചവടം പൊടിപൊടിക്കുന്നത്. പാലക്കാട്, ഒറ്റപ്പാലം, വടക്കഞ്ചേരി, മണ്ണാർക്കാട് നഗരങ്ങളിൽ 350 രൂപ മുതൽ പല ഗ്രേഡിലുള്ള ഉപ്പേരി ലഭ്യമാണ്. ഒന്നാം തരം നേന്ത്രയ്ക്ക് കിലോ 70 രൂപയാണ്. രണ്ടാംതരത്തിന് 50 രൂപ മുതൽ ലഭിക്കും. എന്നാൽ രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി വിൽക്കുന്നുണ്ടെന്ന പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |