കോട്ടയം . രണ്ടുവർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം മലയാളി ഓണലഹരിയിൽ. ഇന്ന് ഉത്രാടം. തിരുവോണത്തിനുള്ള സാധനങ്ങൾ മേടിച്ച് കൂട്ടുന്ന അവസാനവട്ട ഒരുക്കത്തിലാണ് എല്ലാവരും. വ്യാപാരസ്ഥാപനങ്ങളെല്ലാം തിരക്കിലമർന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ മലയാളിയുടെ ശീലം. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് ആശങ്കയുണർത്തുന്നത്. ഉത്രാടത്തലേന്നായ ഇന്നലെ നഗരത്തിലും ഗ്രാമത്തിലുമുള്ള ചെറുതും വലുതുമായ വസ്ത്രവില്പനശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കായിരുന്നു. ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരുന്നു. അത്തം മുതൽ ഗൃഹോപകരണങ്ങളുടെ കച്ചവടത്തിൽ വർദ്ധന ഉണ്ടായെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കച്ചവടം ലക്ഷ്യമിട്ട് പലകടകളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഓണച്ചന്തകൾ, സപ്ലൈകോ, ഓണം മേളകൾ, ഓണം ഖാദി മേള എന്നിവിടങ്ങളിലും വലിയ തിരക്കാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു. തീ വിലയാണേലും പൂവ് വിപണിയിലും വലിയ തിരക്കാണ്.
നാടൻ പച്ചക്കറികൾ.
ഓണക്കാലം മുൻകൂട്ടി കണ്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി ഇനങ്ങൾ വളർത്തിയത് തമിഴ്‌നാട്ടിലെ കീടനാശിനി വിതറിയ വിഷ പച്ചക്കറികളെ കൂടുതൽ ആശ്രയിക്കാതിരിക്കാൻ ജനങ്ങൾക്ക് താങ്ങായി. വീടുകളിലും ടെറസ് കൃഷിയടക്കം ആളുകൾ നടത്തിയിരുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഏറെക്കുറെ ഏതു വീട്ടിലും ഉണ്ടെന്ന നിലയായി. പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ നാടൻ പച്ചക്കറിയ്ക്ക് വില കുറവാണ്.
പൂക്കളം നാടനായി.
തമിഴ്‌നാട്ടിൽ നിന്ന് പൂക്കൾ വന്നില്ലെങ്കിൽ മലയാളികൾ പൂക്കളമിടില്ലെന്ന പതിവ് തെറ്റിച്ച് വീട്ടുമുറ്റത്തും തൊടികളിലുമുള്ള തുമ്പയും ചെത്തിയും ചെമ്പരത്തിയും വിവിധ കാട്ടുപൂക്കളും ഇലകളും കൊണ്ടായിരുന്നു കൂടുതൽ പേരും പൂക്കളം തീർത്തത്. ഏതു സാഹചര്യത്തിലും മലയാളിത്തത്തിലേക്ക് മടങ്ങാനുള്ള മനസ് മലയാളിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ഓണക്കാലവും തെളിയിച്ചു.
വിഭവസമൃദ്ധമായ ഇൻസ്റ്റന്റ് ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും രുചി പകരാൻ രംഗത്തുണ്ട്. സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗും പലയിടങ്ങളിലും പൂർത്തിയായി. ബേക്കറികളിൽ പായസ മേളകൾ ഒരുക്കിയിട്ടുണ്ട്. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |