റാന്നി : രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ഹോസ്പിറ്റലിലെ അനസ്തേഷ്യ ഡോക്ടർ ചാർളി ചാക്കോയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിൽ എത്തിയ രോഗിയിൽ നിന്ന് ഡോക്ടർ കൈക്കൂലി വാങ്ങിയത്. യുവതി ഹെർണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയിൽ എത്തിയത്. ഓപ്പറേഷൻ ഡേറ്റ് നൽകുന്നതിന് അനിതയുടെ ഭർത്താവിനോട് ഡോക്ടർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു ഈ തുക നൽകാൻ കഴിയാത്തതിനാൽ നിരവധി തവണ ഡോക്ടർ ഓപ്പറേഷൻ മാറ്റിവയ്ക്കുകയുണ്ടായി. തുടർന്ന് കൂലിപ്പണിക്കാരനായ ഭർത്താവ് 2000 രൂപ ഡോക്ടർക്ക് നൽകിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷൻ തീയതി നൽകിയത്. ഈ വിവരം ശ്രദ്ധയിൽപ്പെട്ട റാന്നി എം.എൽ.എ പ്രമോദ് നാരായണൻ ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കത്ത് നൽകുകയുണ്ടായി.തുടർന്ന് വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിരുന്നു. കൈക്കൂലി തുക മടക്കി നൽകിയും പരാതി പിൻവലിപ്പിച്ചും കേസിൽനിന്ന് രക്ഷപെടാൻ ഡോക്ടർ ശ്രമിച്ചിരുന്നു. വകുപ്പുതല അന്വേഷണം നടപടികൾ നീണ്ടു പോവുകയും ഡോക്ടർ ഓഗസ്റ്റ് 14ന് ജോലിയിൽ തിരികെ പ്രവേശിക്കുകയും ഉണ്ടായി. തുടർന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതും രോഗികളോട് മോശമായി പെരുമാറിയതും പരാതിക്ക് ഇടയാക്കി. തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |