കൂട്ടുകാരനെ വീടു കയറി ആക്രമിക്കാൻ ചെന്ന യുവാവ് കുത്തേറ്റു മരിച്ചു
കൊച്ചി: ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവം കണ്ടെത്തിയ മറ്റൊരു യുവാവിനെ ആളുമാറി കുത്തി വീഴ്ത്തി. വെണ്ണല ശാന്തിനഗർ റോഡിൽ കരിപ്പാലവേലിയിൽ വീട്ടിൽ സജുൻ സക്കീർ ഹുസൈൻ (28) ആണ് വെള്ളിയാഴ്ച അർദ്ധരാത്രി ഒരുമണിയോടെ കലൂർ ജേർണലിസ്റ്രിന് കോളനിക്ക് സമീപം കൊല്ലപ്പെട്ടത്.
ആളുമാറി കുത്തേറ്റ ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയൂബും (25), പ്രതി കലൂർ ചമ്മിണി റോഡിൽ പുളിക്കൽവീട്ടിൽ കിരൺ ആന്റണിയും (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വിന്റെ പരിക്ക് സാരമുള്ളതല്ല. തലയ്ക്കും മുഖത്തും മർദ്ദനമേറ്റ കിരണിന്റെ അറസ്റ്ര് പിന്നീട് രേഖപ്പെടുത്തും.
കൊല്ലപ്പെട്ട സജുന്റെ സംഘാംഗമായിരുന്നു കിരണിന്റെ സഹോദരൻ കെവിൻ. നടിയും മോഡലുമായ യുവതിയുമായി കൂട്ടത്തിലെ ഒരാൾക്കുണ്ടായ തർക്കത്തെ തുടർന്ന് സംഘം രണ്ടായി. ഇതിനിടെ കഴിഞ്ഞ ദിവസം കെവിൻ, സഹോദരൻ കിരണും മറ്റൊരു സുഹൃത്തുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ പ്രശ്നങ്ങൾ തുടങ്ങി. ചിത്രത്തിന് താഴെ ഇരുകൂട്ടരും പരസ്പരം ആക്ഷേപിച്ച് കമന്റുകളിട്ടു. ഇതേചൊല്ലിയാണ് സജുന്റെ സംഘാംഗമായ സെബിനുൾപ്പെടെ പന്ത്രണ്ടോളം പേർ കാറിലും ബൈക്കിലുമായി ചമ്മിണി ലൈനിലെ കെവിന്റെ വീട്ടിലെത്തിയത്. സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്ന കെവിൻ മുന്നറിയിപ്പ് നൽകിയതിനാൽ മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരിക്കുകയായിരുന്നു കിരൺ. നായ്ക്കളെ പെപ്പർ സ്പ്രേ അടിച്ച് ഓടിച്ച് കിരണിനെ ഇവർ റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദ്ദിച്ചു. ഇതിനിടെ കിരൺ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഈ സമയം മാതാപിതാക്കളും സഹോദരിയും വീട്ടിലുണ്ടായിരുന്നെങ്കിലും ബഹളം കേട്ട് അവർ എത്തും മുമ്പേ കിരണിനെ അക്രമികൾ പുറത്തേക്കു കൊണ്ടുപോയിരുന്നു.
സംഭവം എന്താണെന്നറിയാൻ എത്തിയപ്പോഴാണ് ബൈക്ക് യാത്രക്കാരനായ അശ്വിന് വയറിൽ കുത്തേറ്റത്. കിരണിനെ രക്ഷിക്കാനാൻ ശ്രമിച്ച അയൽവാസി ജിനീഷിനും മർദ്ദനമേറ്റിട്ടുണ്ട്. കടന്നുകളഞ്ഞ അക്രമികളുടെ വിവരങ്ങൾ നോർത്ത് പൊലീസ് ശേഖരിച്ചു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. യുവതിയും ഒളിവിലാണ്. കെവിൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആമസോണിലെ ഡെലിവറി ബോയ് ആണ് കൊല്ലപ്പെട്ട സജുൻ. ഹോസ്പിറ്റൽ മാനേജ്മെന്റ് ഡിപ്ലോമക്കാരനായ കിരൺ വേറെ കേസുകളിലും പ്രതിയാണ്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |