ശ്രീനഗർ: കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്നതിനാൽ വോട്ടിന് വേണ്ടി കാശ്മീരിലെ ജനങ്ങളെ വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിക്കാനോ ചൂഷണം ചെയ്യാനോ ശ്രമിക്കില്ലെന്ന് ഗുലാം നബി ആസാദ്. സാധിക്കാത്ത കാര്യം ചെയ്യാനാകുമെന്ന വാഗ്ദാനം തരില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് ബി.ജെ.പി സർക്കാർ എടുത്തുകളഞ്ഞ കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കൽ പ്രായോഗികമല്ല. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഒരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും പിന്നോട്ട് പോകുന്ന കോൺഗ്രസിനോ മറ്റൊരു പാർട്ടിക്കോ ആ ഭൂരിപക്ഷത്തോടെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവർ വോട്ടിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആസാദ് പറഞ്ഞു. കഴിഞ്ഞ മാസം കോൺഗ്രസ് വിട്ടതിനു ശേഷം തന്റെ രാഷ്ട്രീയ ജീവതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിട്ട് ആദ്യമായി ബാരാമുള്ളയിൽ പൊതുവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
തിരഞ്ഞെടുപ്പ് ജയിക്കാനായി വൈകാരിക മുദ്രാവാക്യങ്ങൾ ഉയർത്തില്ല. ഭരണ ഘടനാ ഭേദഗതി ആവശ്യമില്ലാത്ത, സംസ്ഥാന പദവി എന്ന ആവശ്യത്തിനായി പോരാടും. സംസ്ഥാന പദവി ലഭിച്ചുകഴിഞ്ഞാൽ സംസ്ഥാന സർക്കാരിന് ജമ്മു-കാശ്മീരിലെ ജനങ്ങളുടെ ഭൂമിയുടെയും തൊഴിലിന്റെയും സംരക്ഷണത്തിനായി നിയമങ്ങൾ കൊണ്ടുവരാൻ കഴിയും. അതിന് പാർലമെന്റിന്റെ അനുമതി വേണ്ട. സാദ്ധ്യമാക്കാൻ കഴിയുന്ന ഇത്തരം കാര്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ചൂഷണത്തിന്റെയും അസത്യത്തിന്റെയും രാഷ്ട്രീയത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 10 ദിവസത്തിനകം പുതിയ പാർട്ടി രൂപീകരിക്കും. ചൂഷണത്തിന്റെ രാഷ്ട്രീയം കാശ്മീരിൽ നഷ്ടമാക്കിയത് ഒരു ലക്ഷത്തോളം പേരുടെ ജീവനാണ്. അഞ്ച് ലക്ഷത്തിലധികം കുട്ടികളെയാണ് അനാഥരാക്കിയത്. വസ്തുവകകൾക്കും വൻ നാശ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കപടവാഗ്ദാനം നൽകുന്ന പ്രാദേശിക പാർട്ടികൾക്കെതിരെയും ആസാദ് ആഞ്ഞടിച്ചു.
ആർട്ടിക്കിൾ 370 ന്റെ പുനഃസ്ഥാപനത്തിനായി കോൺഗ്രസ് കാമ്പെയിൻ നടത്തിയിരുന്നു. ഇത്തരം കപട വാഗ്ദാനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിടാനും അവരുടെ ജീവൻ നഷ്ടമാകാനും കാരണമാകും. തന്റെ രാഷ്ട്രീയഭാവി കുഴപ്പത്തിലായാലും താൻ ജീവിച്ചിരിക്കുന്നിടത്തോളം ജനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ സംസാരിക്കുമെന്നും ജീവൻ എടുത്താൽ മാത്രമേ തന്നെ നിശ്ശബ്ദനാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |