ലണ്ടൻ : ലോകത്ത് ഏറ്റവും കൂടുതൽ പേർ ട്രാക്ക് ചെയ്യപ്പെട്ട വിമാനമെന്ന റെക്കോഡ് സ്വന്തമാക്കി ചൊവ്വാഴ്ച എഡിൻബറയിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ ബോയിംഗ് സി 17 എ- ഗ്ലോബ്‌മാസ്റ്റർ വിമാനം. ഏവിയേഷൻ ട്രാക്കർ വെബ്സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24ന്റെ കണക്ക് പ്രകാരമാണിത്. ഏകദേശം 50 ലക്ഷത്തോളം പേരാണ് ഈ വിമാനത്തിന്റെ സഞ്ചാര പാത ഓൺലൈനായി തത്സമയം നിരീക്ഷിച്ചത്.
47.9 ലക്ഷം പേർ ഫ്ലൈറ്റ്‌റഡാർ 24ന്റെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പിലൂടെയും വിമാനത്തെ നിരീക്ഷിച്ചപ്പോൾ 296,000 പേർ യൂട്യൂബിലൂടെ വിമാനം ട്രാക്ക് ചെയ്തു. ഒരു മണിക്കൂറും 12 മിനിറ്റുമാണ് വിമാനം ആകാശത്ത് തുടർന്നത്. ഗ്രേറ്റർ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ആറ് മൈൽ അകലെയുള്ള നോർത്തോൾട്ട് മിലിട്ടറി ബേസിലാണ് വിമാനം ലാൻഡ് ചെയ്തത്. ഇവിടെ നിന്നാണ് രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെ ബക്കിംഗ്‌ഹാം പാലസിലേക്കെത്തിച്ചത്.
കഴിഞ്ഞ മാസം യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുമായി പറന്ന വിമാനത്തിന്റെ റെക്കാഡാണ് റോയൽ എയർ ഫോഴ്സ് വിമാനം തകർത്തത്. തായ്‌പെയിലേക്കുള്ള പെലോസിയുടെ വിമാനം 29 ലക്ഷം പേരാണ് ട്രാക്ക് ചെയ്തത്.
2006ൽ സ്വീഡനിൽ തുടങ്ങിയ ജനപ്രിയ വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 മൂന്ന് വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയായിരുന്നു. 2010ൽ ഐസ്‌ലൻഡിലെ ' ഏയഫ്യാറ്റ്‌ലായോകുറ്റ് " അഗ്നിപർവതത്തിന്റെ സ്ഫോടന സമയത്താണ് ഫ്ലൈറ്റ്‌റഡാർ 24 ശ്രദ്ധനേടിയത്. യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ അഗ്നിപർവത സ്ഫോടനം കാരണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |