ന്യൂഡൽഹി: എസ്.എൻ കോളേജുകളിലെ 59 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്‌ത് എസ്.എൻ കോളേജ് മാനേജ്‌മെന്റും അദ്ധ്യാപകരും നൽകിയ അപ്പീലിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നീട്ടി.
ഡിവിഷൻ ബെഞ്ച് വിധി ഇക്കഴിഞ്ഞ ജൂലായ് 29ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ എസ്. ഓഖ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു. നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് സർവീസിൽ തുടരാമെന്നും, തുടർ നിയമനങ്ങൾ നടത്തുമ്പോൾ ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്‌തിക ഒഴിച്ചിടണമെന്നുമുള്ള അന്നത്തെ ഉത്തരവ് തുടരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കി.
വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള എസ്.എൻ കോളേജുകളിൽ 2020ൽ നടത്തിയ 60 പേരുടെ നിയമനത്തിൽ ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം പാലിച്ചില്ലെന്ന് കാട്ടി അനു ജയപാലെന്ന ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. നിയമനങ്ങൾക്ക് സർവകലാശാലകൾ അംഗീകാരം നൽകിയ ശേഷമാണ് ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്തികയിൽ നിയമനം ആവശ്യപ്പെട്ട് ഹർജിക്കാരി കോടതിയെ സമീപിച്ചത്. തുടർന്ന് 2021 സെപ്‌തംബർ 15ന് ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം ഉൾപ്പെടുത്തി എസ്.എൻ.കോളേജ് മാനേജ്‌മെന്റ് അദ്ധ്യാപക നിയമന വിജ്ഞാപനം പരിഷ്‌കരിച്ചിരുന്നു. എന്നാൽ ,ഹൈക്കോടതി സിംഗിൾ ബെഞ്ച് എല്ലാ നിയമനങ്ങളും റദ്ദാക്കി. മാനേജ്മെന്റും അദ്ധ്യാപകരും നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് ,സിംഗിൾ ബെഞ്ച് വിധി ശരി വച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. എസ്.എൻ കോളേജ് മാനേജ‌്മെന്റിനു വേണ്ടി അഡ്വ. എ.എൻ. രാജൻ ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |