കൊച്ചി: തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തമടക്കമുള്ള തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു.
ജീവപര്യന്തം തടവിന് പുറമേ 24വർഷം തടവും 80.30 ലക്ഷംരൂപ പിഴയുമാണ് തൃശൂർ അഡി. ജില്ലാകോടതി ശിക്ഷവിധിച്ചിരുന്നത്. പിഴത്തുകയിൽ 50 ലക്ഷംരൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും പറഞ്ഞിരുന്നു. ഈ ശിക്ഷാവിധിക്കെതിരെ മുഹമ്മദ് നിഷാമും പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.
ചന്ദ്രബോസിനെ കൊല്ലാൻ മുഹമ്മദ് നിഷാം ഉപയോഗിച്ച ആഡംബര വാഹനം തന്റേതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് വാഹനഉടമ ബംഗളൂരു സഞ്ജയ്‌നഗർ സ്വദേശി കിരൺ രവിരാജു നൽകിയ അപ്പീലും ഹൈക്കോടതി തള്ളി.
ജീവപര്യന്തം തടവുശിക്ഷയെന്നത് ആജീവനാന്ത തടവുശിക്ഷയാണെന്നും ഇതിൽ ഇളവുനൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ തള്ളിയത്. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി വധശിക്ഷ ഒഴിവാക്കിയത്. ഇതു പൂർണ്ണമായും ശരിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
æ ഹൈക്കോടതി പറഞ്ഞത്
സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അടിസ്ഥാനമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ കുറ്റകൃത്യമാണിത്. പ്രതിയും കൊല്ലപ്പെട്ട ചന്ദ്രബോസും തമ്മിലുള്ള സാമ്പത്തിക അന്തരം കുറ്റകൃത്യത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |