ബി.ജെ.പി വിരുദ്ധ സഖ്യങ്ങൾ രൂപീകരിക്കും
ന്യൂഡൽഹി: ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഗോവയിൽ തെളിഞ്ഞതായി പൊളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ വളരാൻ സി.പി.എം അനുവദിക്കുന്നെന്ന് ആർക്കും പറയാനാകില്ല. കേരളത്തിൽ സി.പി.എമ്മാണ് ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത്. അതേസമയം ഗോവയിൽ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നു.
ഭാരത് ജോഡോ’ യാത്ര കോൺഗ്രസിന്റെ ആഭ്യന്തര പരിപാടിയാണ്. ജനങ്ങളുമായി നേരിട്ട് ഇടപെടാനുള്ള ഇത്തരം യാത്രകൾ സി.പി.എമ്മാണ് കൂടുതൽ സംഘടിപ്പിക്കുന്നത്. കർഷകർ പങ്കെടുക്കുന്ന പരിപാടി ഈ മാസവും നടത്തുന്നുണ്ട്. അതേസമയം കോൺഗ്രസ് കേരളത്തിൽ 18 ദിവസം യാത്ര നടത്തുന്നതിന്റെ ഉദ്ദേശ്യം എല്ലാവർക്കും അറിയാം.
വിശാല മതനിരപേക്ഷസഖ്യം ലക്ഷ്യമിട്ട് സംസ്ഥാന തലത്തിൽ ബി.ജെ.പി വിരുദ്ധ സഖ്യങ്ങളും തിരഞ്ഞെടുപ്പ് ധാരണകളും ഉണ്ടാകും. ബിഹാറിലെ അധികാരമാറ്റം ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന് ആക്കം കൂട്ടും. തമിഴ്നാട്ടിൽ ഡി.എം.കെയും തെലങ്കാനയിൽ ടി.ആർ.എസുമാണ് ബി.ജെ.പി വിരുദ്ധ മുന്നണിക്ക് കരുത്തു പകരുന്നത്. കേരളത്തിൽ ബി.ജെ.പി അപ്രസക്തമായതിനാലാണ് എൽ.ഡി.എഫും യു.ഡി.എഫും എതിർ ചേരിയിൽ നിൽക്കുന്നത്. പ്രതിപക്ഷത്തെ കക്ഷികളുടെ സർക്കാർ രൂപീകരണ ചർച്ചകൾ തിരഞ്ഞെടുപ്പിന് ശേഷമാണ് നടക്കേണ്ടത്. സെപ്‌തംബർ 17 ‘ഹൈദരാബാദ് വിമോചനദിന’മായി ആചരിക്കാനുള്ള ബി.ജെ.പി നീക്കത്തെ അപലപിക്കുന്നു. നിസാം ഭരണത്തിൽ നിന്നുള്ള മോചനത്തെ വർഗീയമായി ചിത്രീകരിക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |