കുന്നിക്കോട്: പാളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗവും ട്രെയിൻ വരുന്നതുകണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച യാത്രക്കാരിയും ദാരുണമായി മരിച്ചു.
കൊല്ലം - ചെങ്കോട്ട പാതയിലെ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ നദീറ മൻസിലിൽ (തണൽ) എം.റഹീംകുട്ടിയും (59), ആവണീശ്വരം പ്ലാമൂട് കീഴ്ച്ചിറ പുത്തൻവീട്ടിൽ ഷാനവാസിന്റെ ഭാര്യ സജീനയും (39) ട്രെയിൻ തട്ടിമരിച്ചത്.
കുന്നിക്കോട് സി.പി.എം ഏരിയ കമ്മിറ്റിയംഗമാണ് റഹീംകുട്ടി.
ഇന്നലെ ഉച്ചയ്‌ക്ക് 2.20 നാണ് അപകടം. കൊല്ലത്തേക്ക് പോകാൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു ഇവർ. . ഇതിനിടെയാണ് ഫോൺ പോക്കറ്റിൽ നിന്ന് ട്രാക്കിൽ വീണത്. പാളത്തിലേക്ക് ഇറങ്ങി ഫോൺ എടുക്കാൻ ശ്രമിക്കവേ ഇവർ കാത്തുനിന്ന ചെങ്കോട്ട - കൊല്ലം സ്‌പെഷ്യൽ പാസഞ്ചർ എത്തി. പൊടുന്നനെ സജീന റഹീംകുട്ടിയെ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചു. സജീനയുടെ കയ്യിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ട്രാക്കിൽ വീണു. പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽപ്പെട്ട് റഹീം കുട്ടിയുടെ പാദം അറ്റുപോയി. ട്രെയിനിന്റെ അടിയിൽപ്പെട്ട സജീന തൽക്ഷണം മരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു റഹീംകുട്ടി മരിച്ചത്.
റഹീംകുട്ടിയുടെ ഭാര്യ: സബൂറ ആവണീശ്വരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: അഫ്സൽ, അഹമ്മദ്. മരുമകൾ: അൽഫിയ
സജീനയുടെ ഭർത്താവ്: ഷാനവാസ് വിദേശത്താണ്. മക്കൾ: മുഹമ്മദ് റിയാസ് (എഴുകോൺ ഗവ.പോളിടെക്‌നിക് വിദ്യാർത്ഥി), ഫാത്തിമ (എ.പി.പി.എം.വി.എച്ച്.എസ്.എസ്. ആറാം ക്ലാസ് വിദ്യാർത്ഥിനി)
റഹീംകുട്ടിയുടെ മൃതദേഹം ഇന്ന് 3ന് കുന്നിക്കോട് മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ അടക്കം ചെയ്യും. സജീനയുടെ അടക്കം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |