കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മൂൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശത്തിന്റെ പേരിൽ കോഴിക്കോട് ജില്ലാ ജഡ്‌ജിയായിരുന്ന എസ്. കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതി ജഡ്‌ജിയായി സ്ഥലംമാറ്റിയ ഹൈക്കോടതി ഭരണവിഭാഗത്തിന്റെ നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് 26വരെ സ്റ്റേ ചെയ്തു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ എസ്. കൃഷ്‌ണകുമാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സ്റ്റേ അനുവദിച്ചത്. അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ,സർക്കാരിനും ഹൈക്കോടതി ഭരണവിഭാഗത്തിനും നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.
സിവിക് ചന്ദ്രന് എതിരായ കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നായിരുന്നു പരാമർശം. ഈ വിവാദത്തിനിടെയാണ് ഉത്തരവ് നൽകിയ എസ്. കൃഷ്‌ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കിയത്. വിവാദ പരാമർശത്തിന്റെ പേരിൽ തന്നെ സ്ഥലംമാറ്റിയത് നിയമപരമല്ലെന്നും, ലേബർ കോടതി ജഡ്ജിയുടെ തസ്തിക ഡെപ്യൂട്ടേഷനിലുള്ളതായതിനാൽ തന്നെ നിയമിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ വാദം. എന്നാൽ ജില്ലാജഡ്‌ജിമാരുടെ കേഡറിലുള്ള തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതെന്നും ,വിവാദ പരാമർശത്തെത്തുടർന്നാണ് സ്ഥലംമാറ്റമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ പറയുന്നില്ലെന്നും വിലയിരുത്തി സിംഗിൾബെഞ്ച് സെപ്തംബർ ഒന്നിന് ഹർജി തള്ളി. തുടർന്നാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.
മൂന്നു വർഷത്തിൽ കുറയാത്ത സർവീസുള്ള ജില്ലാ ജഡ്ജിമാരെയാണ് ലേബർകോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും ,പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായ തന്നെ ആ പദവിയിൽ നിയമിക്കുന്നത് നിയമപരമല്ലെന്നും അപ്പീലിൽ കൃഷ്‌ണകുമാർ വാദമുന്നയിച്ചു. അടുത്ത മേയിൽ റിട്ടയർ ചെയ്യുന്ന തനിക്ക് നിയമപരമായി അതുവരെ കോഴിക്കോട് ജില്ലാ ജഡ്ജിയായി തുടരാനാവുമെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |