കറാച്ചി : പാകിസ്ഥാനിൽ പോളിയോ വൈറസ് ബാധയെ തുടർന്ന് ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ സൗത്ത് വസിരിസ്ഥാൻ ട്രൈബൽ ഡിസ്ട്രിക്റ്റിലാണ് സംഭവമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വൈറസ് ബാധയെ തുടർന്ന് കുഞ്ഞിന്റെ ശരീരം തളർന്നിരുന്നു. പാകിസ്ഥാനിൽ ഈ വർഷം ഇതുവരെ 19 പോളിയോ വൈറസ് കേസുകളാണ് കണ്ടെത്തിയത്.
എല്ലാം ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലാണ്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ് പോളിയോ വൈറസ് ഇന്നും ഒരു എൻഡെമിക് ( ഒരു നിശ്ചിത പ്രദേശത്ത് കാണപ്പെടുന്നത് ) ആയി തുടരുന്നത്. പോളിയോ വൈറസിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള വാക്സിൻ ഡ്രൈവുകൾക്കെതിരെ തീവ്രവാദ സംഘടനകൾ അടക്കം രംഗത്തുള്ളത് വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്ത് വാക്സിനേഷനോട് വിമുഖത കാട്ടുന്നവർ നിരവധിയാണ്.
നിലവിൽ പ്രളയക്കെടുതിയിൽ വലയുന്ന പാകിസ്ഥാനിൽ പകർച്ചവ്യാധി ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോളിയോ വൈറസ് മരണം രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കും. പ്രളയ ബാധിത മേഖലകളിൽ നിന്ന് കൂട്ടത്തോടെ പാലായനം ചെയ്യുന്ന ആളുകളിൽ പോളിയോ അടക്കമുള്ള വൈറസുകളുടെ വ്യാപന സാദ്ധ്യത ഭീഷണിയാണെന്ന് ആരോഗ്യ മന്ത്രി അബ്ദുൾ ഖാദിർ പട്ടേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |