ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് ഇന്നലെ നാല് സംസ്ഥാനങ്ങൾ പ്രമേയം പാസാക്കി. കോൺഗ്രസ് രാജസ്ഥാൻ ഘടകം പ്രമേയം പാസാക്കിയതിന് പിന്നാലെ ഛത്തീസ്ഗഡും പുതുച്ചേരിയും ഹിമാചൽപ്രദേശും ഇതാവർത്തിച്ചു. ജയ്‌പൂരിൽ നടന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൊണ്ടുവന്ന പ്രമേയം യോഗം പാസാക്കിയതായി ഭക്ഷ്യ മന്ത്രി പ്രകാശ് സിംഗ് ഖചാരിയവാസാണ് അറിയിച്ചത്.
സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ, സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര, സച്ചിൻ പൈലറ്റ്, രാജേന്ദ്ര കുംപാവത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പുതിയ ആർ.പി.സി.സി അംഗങ്ങളുടെ ആദ്യ യോഗത്തിൽ ഐകകണ്ഠ്യേനയായിരുന്നു പ്രമേയം പാസ്സാക്കിയതെന്ന് അജയ് മാക്കൻ അറിയിച്ചു.
ഛത്തീസ്ഗഡ് പി.സി.സി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. പി.സി.സി അദ്ധ്യക്ഷൻ മോഹൻ മർകം, മന്ത്രി ടി.എസ്. സിംഗ് ദിയോ, സ്‌പീക്കർ ചരൻ ദാസ് മഹന്ത് തുടങ്ങിയവർ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രമേയങ്ങൾ സെൻട്രൽ ഇലക്‌ഷൻ അതോറിട്ടി ചെയർമാൻ മധുസൂദനൻ മധുസൂദൻ മിസ്ട്രിക് കൈമാറും.
പൈലറ്റിനെ വെട്ടാൻ ഗെഹ്‌ലോട്ട്
അശോക് ഗെഹ്‌ലോട്ട് ദേശീയ അദ്ധ്യക്ഷനാകണമെന്ന സോണിയാഗാന്ധിയുടെ നിർദ്ദേശം നിലനിൽക്കെയാണ് രാജസ്ഥാൻ ഘടകത്തിന്റെ പുതിയ നീക്കം. എന്നാൽ ഇക്കാര്യം ഗെഹ്‌ലോട്ട് ഇന്നലെ നിഷേധിച്ചിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷനാകാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിൻ പൈലറ്റ് നിലകൊള്ളുമ്പോൾ പാർട്ടിയിൽ ഗെഹ്‌ലോട്ടിന് വലിയ വെല്ലുവിളി നേരിടേണ്ടി വരും. അദ്ധ്യക്ഷസ്ഥാനമേറ്റെടുക്കുമ്പോൾ താൻ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ഗെഹ്‌ലോട്ടിന്റെ ആവശ്യം സോണിയ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |