മോസ്കോ: റഷ്യൻ ബഹിരാകാശ സഞ്ചാരി വലേറി വ്ലാഡിമിറോവിച് പോളിയകൊവ് (80) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ഒറ്റത്തവണ കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കാഡ് വലേറിയുടെ പേരിലാണ്. തുടർച്ചയായി 437 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. 1994 ജനുവരി 8 - 1995 മാർച്ച് 22 കാലയളവിൽ റഷ്യയുടെ മിർ സ്‌പേസ് സ്റ്റേഷനിലൂടെ 7,000ത്തിലേറെ തവണ അദ്ദേഹം ഭൂമിയെ ഭ്രമണം ചെയ്തു.
ബഹിരാകാശ സഞ്ചാരിയെന്ന നിലയ്‌ക്ക് രണ്ട് പര്യവേക്ഷണങ്ങളിലൂടെ ആകെ 678 ദിവസവും 16 മണിക്കൂറും വലേറി ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ടെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. ബഹിരാകാശത്തിന്റെ ആഴമേറിയ ഭാഗങ്ങളിലേക്ക് സഞ്ചാരിക്ക് സഞ്ചരിക്കാൻ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ സഹായിച്ചതായി റോസ്കോസ്മോസ് പ്രസ്താവനയിൽ പറഞ്ഞു.
ഡോക്ടറായിരുന്ന വലേറി 1988 ഓഗസ്റ്റിലാണ് ആദ്യമായി ബഹിരാകാശത്തേക്ക് സഞ്ചരിച്ചത്. എട്ട് മാസങ്ങൾക്ക് ശേഷം 1989ൽ തിരിച്ചെത്തി. ആ വർഷം തന്നെ മോസ്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോമെഡിക്കൽ പ്രോബ്ലംസിലെ ഡെപ്യൂട്ടി ഡയറക്ടറായി. 1995ൽ ബഹിരാകാശ യാത്രകളിൽ നിന്ന് വിരമിച്ചു. പിന്നീട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾക്ക് അംഗീകാരം നൽകുന്ന കമ്മിഷന്റെ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |