ന്യൂഡൽഹി: വിദ്വേഷ പ്രസംഗം തടയാൻ ശക്തമായ നിയമം വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ നിയമങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തിയത്.
ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷൻ നൽകിയ ശുപാർശയോടുള്ള നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മൂകസാക്ഷിയായി നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്നും വിദ്വേഷ പ്രസംഗം തടയുന്നതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
വേദിയൊരുക്കുന്നത് ചാനലുകൾ
വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് വേദി ഒരുക്കുന്നത് വാർത്താ ചാനലുകളാണെന്ന് സുപ്രീം കോടതി പറഞ്ഞു. ചാനലുകളുടെ ചർച്ചകളിൽ വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണ്. ഇതിന് പലരും തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചാനലുകൾക്ക് വ്യവസായ താത്പര്യങ്ങളും അവതാരകർക്ക് രാഷ്ട്രീയവുമുണ്ടെങ്കിലും വിദ്വേഷ പ്രസംഗം ചർച്ചകളിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ക്ഷണം സ്വീകരിച്ച് ചർച്ചയ്ക്കെത്തുന്ന അതിഥികളെ ചില അവതാരകർ സംസാരിക്കാൻ അനുവദിക്കാറില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ആരോപിച്ചു. ഇത്തരം ചർച്ചകൾ ബഹളമയമാണ്. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ വിദ്വേഷ പ്രസംഗം തടയാത്ത അവതാരകർക്കെതിരെ നടപടിയെടുക്കാനുള്ള നിയമം ഇവിടെയും അനിവാര്യമാണ് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |