ന്യൂഡൽഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ ഫോൺ ചോർത്തിയ നീര റാഡിയയ്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. 2008 നും 2009നും ഇടയിലായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. നീര റാഡിയ നടത്തിയ 5,800 ലധികം ഫോൺ സംഭാഷണങ്ങൾ പരിശോധിച്ച ശേഷമാണ് 14 പ്രാഥമിക അന്വേഷണങ്ങളും അവസാനിപ്പിച്ചതെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു.
വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയ പ്രമുഖരുമായി നീര നടത്തിയ സംഭാഷണങ്ങളാണ് പരിശോധിച്ചത്. ഇതിലൊന്നും ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സി.ബി.ഐ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. നീരയുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ അന്വേഷണം നടത്താൻ 2013ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് 2015 ൽ മുദ്രവച്ച കവറിൽ സി.ബി.ഐ കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രമുഖ വ്യവസായി രത്തൻ ടാറ്റ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |