ചക്കരക്കൽ: ചക്കരക്കൽ മുതുകുറ്റി ആശാരിമൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമ്മിച്ച കെട്ടിടത്തിനു നേരെ ബോംബേറ്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ഒരുക്കം നടന്നുവരികെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബെറിയുകയായിരുന്നു. രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബോംബേറിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തകാലത്തായി ഇതിനു സമീപത്ത് രാജീവ് ഭവനു നേരെയും അക്രമമുണ്ടായിരുന്നു. ഇതിലെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പൊലിസ് പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് അക്രമം വീണ്ടും ഉണ്ടാകാൻ കാരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ മോഹനൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ എം.കെ മോഹനൻ, എം. സുധാകരൻ, വി.കെ പ്രജിത്ത്, വി.കെ ഷാജിത്ത്, എം.കെ സനൂപ് തുടങ്ങിയവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |