പത്തനംതിട്ട: പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പത്തനംതിട്ട പന്തളത്ത് കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. പന്തളം മങ്ങാട് താമസിക്കുന്ന ഹരിപ്പാട് ചെറുതല സ്വദേശി സനോജിനെയാണ് ഇന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. രാവിലെ 6.30 ന് പന്തളത്തു നിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ടായിരുന്നു.
സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞെന്ന ജീവനക്കാരുടെ മൊഴിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബൈക്കിനു പുറകിലിരുന്ന സനോജാണ് ബസിനു നേരെ കല്ലെറിഞ്ഞത്. വണ്ടി ഓടിച്ചിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുടനീളം വ്യാപകമായി ആക്രമണങ്ങൾ നടന്നതായാണ് പൊലീസ് റിപ്പോർട്ട്. വിവിധയിടങ്ങളിലായി 70 കെ.എസ്.ആർ.ടി.സി ബസുകൾക്കു പുറമെ സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 157കേസുകളാണ് ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ ആക്രമണങ്ങളിലായി 170പേർ അറസ്റ്റിലാകുകയും 368പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |