റോം: ഇറ്റലിയിൽ പുതിയ പ്രധാനമന്ത്രിക്കായുള്ള പൊതുതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി മാരിയോ ഡ്രാഗി ജൂലായിൽ രാജിവച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. നിലവിൽ ഡ്രാഗി കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ മദ്ധ്യ വലതുപക്ഷ സഖ്യ സർക്കാരിനും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയ്ക്കുമാണ് തിരഞ്ഞെടുപ്പിലൂടെ ഇറ്റാലിയൻ ജനത സാക്ഷിയാകാൻ പോകുന്നത്. ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടി നേതാവായ ജോർജിയ മെലോനി (45) അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.
മുൻ യുവജന മന്ത്രിയായ ജോർജിയയുടെ പാർട്ടിയ്ക്ക് ഫാസിസ്റ്റ് വേരുകളാണുള്ളത്. ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിൽ മുൻ പ്രധാനമന്ത്രി സിൽവിയോ ബെയർലുസ്കോണിയുടെ ' ഫോർസ ഇറ്റാലിയ", മുൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ 'ലീഗ് " എന്നിവയടക്കം നാല് പാർട്ടികളാണുള്ളത്.
മുൻ പ്രധാനമന്ത്രി എൻറികോ ലെറ്റയുടെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ നാല് പാർട്ടികളാണ് മദ്ധ്യ ഇടത് സഖ്യത്തിലുള്ളത്. മുൻ പ്രധാനമന്ത്രി ജിസപ്പീ കോന്റെയും മത്സര രംഗത്തുണ്ട്. ഇദ്ദേഹത്തിന്റെ പാർട്ടിയായ ഫൈവ് സ്റ്റാർ മൂവ്മെന്റ് സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും ഇടത് പക്ഷത്തോട് ചായ്‌വുള്ളവരാണ്. മന്ത്രിസഭയിലെ ഏറ്റവും വലിയ കക്ഷിയായ ഫൈവ് സ്റ്റാർ മൂവ്മെന്റ് തങ്ങളുടെ പിന്തുണ പിൻവലിച്ചതോടെയാണ് ഡ്രാഗി സർക്കാർ വീണത്.
വോട്ടർമാർ - 4 കോടി 65 ലക്ഷം
പോളിംഗ് - ഇന്ന് ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ നാളെ പുലർച്ചെ 2.30 വരെ
ഫലം - പോളിംഗ് അവസാനിച്ചുടൻ തന്നെ വോട്ടെണ്ണൽ തുടങ്ങും. നാളെ പുലർച്ചെയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. നാളെ രാവിലെ 11.30 ഓടെ ഫലം ഏറെക്കുറെ വ്യക്തമാകും. വൈകിട്ടോടെ ഫലപ്രഖ്യാപനം. എന്നാൽ, റീകൗണ്ടിംഗ് ഉൾപ്പെടെയുള്ള വോട്ടെണ്ണൽ നടപടികൾ ഈ ആഴ്ച അവസാനം വരെ നീളും. ഒക്ടോബർ 13ന് പുതിയ പാർലമെന്റ് ചേരും. ഇതിന് ശേഷം പ്രസിഡന്റ് സെർജിയോ മാറ്ററെല്ല പാർട്ടി നേതാക്കളുമായി സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുറഞ്ഞത് 25 ദിവസമെങ്കിലും കഴിഞ്ഞ ശേഷമേ പുതിയ സർക്കാർ അധികാരത്തിലേറൂ എന്ന് കരുതുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |