തൃശൂർ: കുന്നംകുളത്ത് മകളുടെ പ്രണയ വിവാഹത്തിന് കാർമ്മികത്വം വഹിച്ച വൈദികന് നേരെ പിതാവിന്റെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ എന്നയാളാണ് വികാരി ഫാ. ജോബിയെ മർദ്ദിച്ചത്.
ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കുർബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വൈദികന് നേരെ ആക്രമണം നടന്നത്. തലയിലും പുറത്തും പരിക്കേറ്റു.
കുറച്ചുദിവസം മുമ്പാണ് വിൽസന്റെ മകളുടെ വിവാഹം പള്ളിയിൽ വച്ച് നടന്നത്. വൈദികന്റെ കാർമികത്വത്തിലായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിൽ വിൽസന് താത്പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിൽസൺ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |