ന്യൂഡൽഹി: എം.എൽ.എമാരെ മുന്നിൽ നിറുത്തി സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് തടയിട്ട അശോക് ഗെലോട്ടും ഹൈക്കമാൻഡും തമ്മിലുള്ള നല്ല ബന്ധത്തിന് വിള്ളൽ വീണതോടെ, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കമൽനാഥ്, മല്ലികാർജ്ജുന ഖാർഗെ, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ നേതാക്കൾക്ക് സാദ്ധ്യതയേറി.വിശ്വാസ വഞ്ചന കാട്ടിയ അശോക് ഗെലോട്ടിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ഹൈക്കമാൻഡിന്റെ നിരീക്ഷകരെ അവഗണിച്ച ഗെലോട്ട് ക്യാമ്പിലെ എം.എൽ.എമാരുടെ പെരുമാറ്റത്തിൽ പല മുതിർന്ന നേതാക്കളും അസ്വസ്ഥരാണ്. ഗെലോട്ടിനെ അദ്ധ്യക്ഷ പദവി ഏൽപ്പിക്കരുതെന്ന് അവർ പറഞ്ഞു. സച്ചിനെതിരെ കരുക്കൾ നീക്കിയ ഗെലോട്ടിന്റെ നീക്കത്തിൽ സോണിയയ്‌ക്കും കടുത്ത അതൃപ്‌തിയുണ്ട്. മുതിർന്ന നേതാക്കളിൽ ഗാന്ധി കുടുംബത്തോട് അടുപ്പമുള്ള മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. രാജസ്ഥാൻ കുരുക്കഴിക്കാൻ സോണിയ സഹായം തേടിയ മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ കമൽനാഥിന്റെ പേര് സജീവമായി കേൾക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ആളെന്ന നിലയിൽ കമൽനാഥിന് സാദ്ധ്യതയേറെയാണ്. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ഇന്നലെ സോണിയയെ കണ്ട ശേഷം കമൽനാഥ് പറഞ്ഞു.രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ, മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് തുടങ്ങി ഗാന്ധി കുടുംബവുമായി അടുപ്പമുള്ളവർക്കും സാദ്ധ്യതയുണ്ട്.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും സ്വന്തമായി ഒന്നും ചെയ്യാനാകില്ലെന്നും, ഗാന്ധി കുടുംബത്തിന്റെ പരോക്ഷ കടിഞ്ഞാൺ ഉണ്ടാകുമെന്നുമുള്ള ആരോപണങ്ങൾ ശക്തമാക്കുന്നതാണ് ഗെലോട്ടിന്റെ നീക്കങ്ങൾ. കാര്യങ്ങൾ മുൻ നിശ്‌ചയിച്ച പ്രകാരം നടന്നിരുന്നെങ്കിൽ ഗെലോട്ട് ഇന്നോ നാളെയോ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതായിരുന്നു. ഗെലോട്ടിന്റെ കാര്യം അനിശ്‌ചിതത്വത്തിലായെങ്കിലും ശശി തരൂർ 30ന് പത്രിക നൽകുമെന്നാണ് അറിയുന്നത്.
മിസ്‌ത്രി
ആശുപത്രിയിൽ
കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്‌ത്രിയെ ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഇന്നലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികൾ ഒരു ദിവസത്തേക്ക് നിറുത്തിവച്ചു. പതിവ് പരിശോധനകൾക്കായി പ്രവേശിപ്പിച്ചതാണെന്നും ഇന്ന് ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എ.ഐ.സി.സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |