തൃശൂർ: നടീൽ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നഴ്‌സറി ആക്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാലയിൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക സർവകലാശാലയെയും കൃഷിവകുപ്പിനെയും കർഷകരിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള 'കൃഷിദർശൻ' പരിപാടി അടുത്തമാസം ഉദ്ഘാടനം ചെയ്യും. കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സിയാൽ മാതൃകയിൽ ഒരു മാസത്തിനകം കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കും. വിവിധ വകുപ്പുകൾ ചേർന്നുള്ള 'മൂല്യവർദ്ധിത കർഷക മിഷൻ' രൂപീകരിച്ചിട്ടുണ്ട്. ലോകത്തോടൊപ്പം വളരാൻ കേരളത്തെ പ്രാപ്തമാക്കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. കാർഷിക കേരളത്തെ എങ്ങനെ രൂപപ്പെടുത്തണമെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും പറഞ്ഞു. ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിയും നവകേരള സൃഷ്ടിയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമായിരുന്നു അച്യുതമേനോനെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. സർവകലാശാലാ ഭരണകേന്ദ്രത്തിന് മുമ്പിലാണ് പ്രതിമ സ്ഥാപിച്ചത്. ശിൽപി പ്രേംജിയെ മന്ത്രി പ്രസാദ് പൊന്നാട അണിയിച്ചു. മുൻമന്ത്രി വി.എസ്.സുനിൽകുമാർ, വൈസ് ചാൻസലർ ഡോ.സി.ചന്ദ്രബാബു, രജിസ്ട്രാർ ഡോ.എ.സക്കീർഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിനി കൈലാസ്, പഞ്ചായത്തംഗം എം.എസ്.സിനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |