#ദക്ഷിണാഫ്രിക്ക 106/8,
# ഇന്ത്യ 110/2
തിരുവനന്തപുരം : കാര്യവട്ടത്ത് ബാറ്റർമാരുടെ കരിമരുന്ന് പ്രയോഗം കാണാനെത്തിയവരെ കാത്തിരുന്നത് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് പെരുമഴ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മൂന്നോവറിനുള്ളിൽ നഷ്ടമായത് അഞ്ചുവിക്കറ്റുകൾ. സ്വിംഗും ബൗൺസും നിറഞ്ഞ ഗ്രീൻഫീൽഡിലെ പിച്ചിൽ കഷ്ടപ്പെട്ട് 106/8 ലെത്തിയ ദക്ഷിണാഫ്രിക്കയെ 20 പന്തുകളും എട്ടു വിക്കറ്റുകളും ബാക്കിനിൽക്കേ മറികടന്ന ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കരുത്തോടെ നേരിട്ട് അർദ്ധസെഞ്ച്വറികൾ നേടിയ സൂര്യകുമാർ യാദവും (50 നോട്ടൗട്ട്)കെ.എൽ രാഹുലും (51 നോട്ടൗട്ട്)ചേർന്നാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
ആദ്യ ഓവറിലെ അവസാന പന്തിൽ ദീപക് ചഹർ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംപ ബൗമയുടെ(0) കുറ്റി തെറുപ്പിച്ച് തുടങ്ങിയ വിക്കറ്റ് വേട്ടയ്ക്ക് രണ്ടാം ഓവറിൽ മൂന്നുവട്ടം മരണമണി മുഴക്കിയ അർഷ്ദീപിന്റെ ബൗളിംഗാണ് കളിയുടെ വിധികുറിച്ചത്. രണ്ടാം പന്തിൽ ഡികോക്കിനെയും (1) അഞ്ചാം പന്തിൽ റിലീ റൂസോയെയും (0), അടുത്തപന്തിൽ ഡേവിഡ് മില്ലറെയും (0) പുറത്താക്കിയ അർഷ്ദീപ് ട്വന്റി-20യിൽ തന്റെ ആദ്യ ഓവറിൽത്തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി .മൂന്നാം ഓവറിൽ ചഹർ സ്റ്റബ്സിനെയും (0) കൂടാരം കയറ്റിയതോടെ 9/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാർക്രം(25),കേശവ് മഹാരാജ് (41),വെയ്ൻ പാർണൽ(24) എന്നിവരുടെ പോരാട്ടമാണ് 100 കടത്തിയത്.
ദീപക് ചഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. വിക്കറ്റ് നേടിയില്ലെങ്കിലും രവിചന്ദ്രൻ അശ്വിൻ നാലോവറിൽ ഒരുമെയ്ഡനടക്കം എട്ടു റൺസേ വഴങ്ങിയുള്ളൂ.
മറുപടി ബാറ്റിംഗിൽ വൻതോക്കുകളായ രോഹിതും (0), കൊഹ്‌ലിയും (3) പുറത്തായെങ്കിലും മൂന്നാം വിക്കറ്റിന് 93 റൺസ് കൂട്ടിച്ചേർത്ത സൂര്യകുമാർ യാദവും കെ.എൽ രാഹുലുമാണ് മികച്ച വിജയം സമ്മാനിച്ചത്.
3
കാര്യവട്ടത്ത് കളിച്ച നാലുമത്സരങ്ങളിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വിജയമാണിത്.
1-0
മൂന്ന് ട്വന്റി-20കളുടെ പരമ്പരയിൽ ഇന്ത്യ മുന്നിൽ.
രണ്ടാം മത്സരം ഞായറാഴ്ച ഗോഹട്ടിയിൽ .
നിർണായകമായത് പിച്ച്
1. ബാറ്റിംഗിനെ തുണയ്ക്കുമെന്ന് കരുതിയ പിച്ച് തുടക്കം മുതൽ ഒടുക്കംവരെ സഹായിച്ചത് ബൗളർമാരെ.
2.ഇന്ത്യൻ പേസർമാരായ ദീപക് ചഹറും അർഷ്ദീപ് സിംഗും പിച്ചിന്റെ സ്വഭാവം മനസിലാക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരെ സ്വിംഗും ബൗൺസും ചതിച്ചു.
3.സ്പിന്നർമാർക്കെതിരെ റൺസ് നേടുന്നതിനും പിച്ച് തടസമായി.അവസാന ഓവറുകളിലേക്ക് എത്തിയപ്പോഴാണ് ബാറ്റർമാർക്ക് അനുകൂലമായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |