കൊച്ചി: പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്നും നഷ്ടപരിഹാരത്തുക കെട്ടിവച്ചശേഷമേ പ്രതികൾക്ക് ജാമ്യം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നിരീക്ഷിച്ച കോടതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.
അതിനിടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും നടപടി ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. പിഎഫ്ഐയുടെ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നിരീക്ഷണം തുടരും. ആസ്തികൾ കണ്ടുകെട്ടുന്നതും ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നതും പലയിടങ്ങളിലും നടക്കുകയാണ്. സംഘടനയിലെ നേതാക്കളെയും അനുകൂലിക്കുന്നവരെയും നിരീക്ഷിക്കാനും കേന്ദ്രം പ്രത്യേക നിർദേശം നൽകിയിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനവും നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ ഇന്ന് തുടങ്ങും.
അതേസമയം, പത്തനംതിട്ടയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. കോന്നി കുമ്മണ്ണൂരിൽ മൂന്നിടത്താണ് പൊലീസ് പരിശോധന നടത്തുന്നത്. പിഎഫ്ഐ നേതാക്കളായ മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. ഹർത്താൽ ദിനത്തിലെ അക്രമകേസിൽ പ്രതികളാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |