തിരുവനന്തപുരം: ജില്ലാ കളക്ടർ പദവി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണെന്നും ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുക വഴി ആ കാലം അവിസ്മരണീയമാക്കണമെന്നും കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. കളക്ടർ പദവി കരിയറിൽ ഉടനീളം ഓർക്കാൻ അനുയോജ്യമായ കാലമാണ്. ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുവെന്ന് കളക്ടർമാർ ഉറപ്പാക്കണം. ഇത് വളരെ പ്രധാനമാണ്. ചെറിയ കാര്യം മുതൽ അതീവ ഗൗരവമേറിയ കാര്യങ്ങൾ വരെ ജില്ലാ കളക്ടർമാർ കൈകാര്യം ചെയ്യേണ്ടതായി വരും. പ്രഗത്ഭരായ പഴയ കളക്ടർമാരെ ജനം ഇന്നും ഓർക്കുന്നുണ്ട്. ആ രീതിയിൽ ഇപ്പോഴുള്ളവർക്കും പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
37 പ്രധാന അജണ്ടകളും 27 അജണ്ടാക്കുറിപ്പുകളുമടങ്ങുന്ന വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്. പ്രധാന അജണ്ടകളിൽ വകുപ്പ് മന്ത്രിമാർ ഇടപെട്ട് സംസാരിച്ചു. കളക്ടർമാരും വകുപ്പ് മേധാവികളും മറുപടി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ചർച്ച നയിച്ചു.
മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, പി.രാജീവ്, എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, വീണാ ജോർജ് എന്നിവർ പങ്കെടുത്തു.
സന്നദ്ധ പ്രവർത്തകരെ
സഹകരിപ്പിക്കണം
തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി വരുന്നവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയം തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ നടപടികൾ ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |