ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരി വച്ച മദ്രാസ് ഹൈക്കോടതി പകരം നവംബർ ആറിന് റൂട്ട്മാർച്ച് നടത്താൻ അനുമതി നൽകി. നവംബർ ആറിന് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകിയില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റൂട്ട് മാർച്ചിന് സെപ്തംബർ28 നകം അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ഇത് പാലിക്കാത്തതിനെ തുടർന്ന് കോടതിയലക്ഷ്യ നടപടിയുമായാണ് ആർ.എസ്.എസ് തിരുവള്ളുർ ഘടകം സഹകാര്യവാഹ് ആർ. കാർത്തികേയൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് ജി.കെ. ഇളന്തിതിരയ്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് 50,000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. അതുകൊണ്ട് ആർ.എസ്.എസ് റൂട്ട് മാർച്ചിന് സുരക്ഷ ഒരുക്കാനാവില്ലെന്നും സർക്കാർ വിശദീകരിച്ചു. ഇത് അംഗീകരിച്ച കോടതി ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ അനുയോജ്യമായ മറ്റൊരു തീയതി അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഗോഡ്സെയെ വാഴ്‌ത്തുന്നവർക്ക് ഗാന്ധിജയന്തി ദിനത്തിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഗാന്ധിജയന്തി ആഘോഷിക്കുന്നതിനെ തടഞ്ഞിട്ടില്ലെന്നും സർക്കാർ വാദിച്ചു.
അതേസമയം ബി.ജെ.പി നൽകിയ കോടതി അലക്ഷ്യ ഹർജി ഒക്ടോബർ 31ലേക്ക് മാറ്റി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ബി.ആർ അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും അടിസ്ഥാനമാക്കി സംസ്ഥാനത്ത് 51 കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് നടത്താനായിരുന്നു ആർ.എസ്.എസ് നിശ്ചയിച്ചത്. റൂട്ട് മാർച്ചിന് ബദലായി വി.സി.കെയും ഇടത് പാർട്ടികളും നടത്താനിരുന്ന മനുഷ്യച്ചങ്ങലയ്ക്കും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. മാർച്ചിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പുറച്ചെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് തമിഴ്നാട് പൊലീസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |