ന്യൂയോർക്ക് : യുക്രെയിനിൽ നാല് പ്രവിശ്യകളെ അനധികൃത ഹിതപരിശോധന നടത്തി പിടിച്ചെടുത്തത് ഉൾപ്പെടെയുള്ള റഷ്യൻ നടപടികളെ അപലപിച്ച് യു.എസും അൽബേനിയയും ചേർന്ന് യു.എൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും.
വിഷയത്തിൽ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 15 അംഗ കൗൺസിലിലെ 10 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ബ്രസീൽ, ഗാബോൺ എന്നിവരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ വീറ്റോ പ്രയോഗിച്ചതിനാൽ പ്രമേയം പരാജയപ്പെട്ടു.
യുക്രെയിനിലെ സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യ അഗാധമായി അസ്വസ്ഥരാണെന്നും അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് എല്ലാ ശ്രമങ്ങളും നടത്താൻ അഭ്യർത്ഥിക്കുന്നതായും ഇന്ത്യയുടെ യു.എൻ അംബാസഡർ രുചിര കംബോജ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിന് ഒരേയൊരു ഉത്തരം ചർച്ചയാണെന്നും രുചിര ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |