അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഇന്നലെ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി കേരളതാരങ്ങൾ.സ്വിമ്മിംഗിൽ അന്താരാഷ്ട്ര താരം സജൻപ്രകാശ് ഒരോ സ്വർണവും വെള്ളിയും നേടി തിളങ്ങിപ്പോൾ അത്‌ലറ്റിക്സിൽ ട്രിപ്പിൾജമ്പ് താരം എൻ.വി ഷീനയും റോവിംഗിൽ കോക്സ്ലെസ് ഫോർ ഇനത്തിൽ വനിതാ ടീമും സ്വർണം സ്വന്തമാക്കി.
സജൻ പ്രകാശ് 100 മീറ്റർ ബട്ടർഫ്ളൈസ് സ്ട്രോക്കിലാണ് പൊന്നണിഞ്ഞത്. 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയിലൊതുങ്ങേണ്ടിവന്നു.ബട്ടർ ഫ്‌ളൈയിൽ 55.32 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വർണം നീന്തിയെടുത്തത്. ഫ്രീസ്റ്റൈലിൽ 1:52.43 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു വെള്ളി നേട്ടം. കർണാടകയുടെ അനീഷ് ഗൗഡയാണ് ഈയിനത്തിൽ സ്വർണം നേടിയത്.
വനിതകളുടെ റോവിംഗിലും കേരളത്തിന് ഓരോ സ്വർണവും വെള്ളിയും ലഭിച്ചു. വനിതകളുടെ കോക്‌സ് ലെസ് ഫോർ ഇനത്തിൽ വിജിന മോൾ, ആവണി, അശ്വനി കുമാരൻ, അനുപമ ടി.കെ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണം നേടിയത്. കോക്‌സ് ലെസ് പെയറിൽ എ.ആർച്ചയും അലീന ആന്റോയും ചേർന്ന് വെള്ളിനേടി . 7മിനിട്ട് 47.5സെക്കൻഡുകൊണ്ട് കൊണ്ട് ഇവർ മത്സരം പൂർത്തീകരിച്ചു.ഈ ഇനത്തിലെ സ്വർണം ഒഡിഷ സ്വന്തമാക്കി. മധ്യപ്രദേശിനാണ് വെങ്കലം.
അത്‌ലറ്റിക്സിലെ വനിതാ ട്രിപ്പിൾ ജമ്പിൽ 13.37 മീറ്റർ ചാടിയാണ് എൻ.വി ഷീന സ്വർണം നേടിയത്. 12.76 മീറ്റർ ചാടിയ മഹാരാഷ്ട്രയുടെ ജി.കാർത്തികയ്ക്കാണ് വെള്ളി.ഈയിനത്തിൽ കേരളത്തിനായി മത്സരിച്ച മറ്റൊരുതാരം സാന്ദ്ര ബാബു ആറാമതായി. പുരുഷ ഹൈജമ്പിൽ 2.19 മീറ്റർ ചാടിയാണ് ആരോമൽ വെള്ളി നേടിയത്. 2.27 മീറ്റർ ചാടിയ സർവീസസിന്റെ സർവേഷിനാണ് സ്വർണം.
ഫെൻസിംഗിൽ വനിതാ എപ്പേ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ എം.എസ് ഗ്രേഷ്മ മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതോടെ ഒരു മെഡൽ ഉറപ്പായി. വനിതാ ബാസ്‌ക്കറ്റ് ബാളിൽ 3 ഓൺ 3-യിലും കേരളം സെമിയിലെത്തി. നോക്കൗട്ടിൽ ഡൽഹിയെ 21-11 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സെമിയിൽ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ. അതേസമയം പുരുഷ ത്രീ ഓൺ ത്രീയിൽ കേരളം പുറത്തായി. വനിതാ ഫൈവ് ഓൺ ഫൈവിൽ കേരളം ആസാമിനെ 100-26 എന്ന കൂറ്റൻ സ്‌കോറിന് തറപറ്റിച്ചിരുന്നു. പുരുഷ ഫൈവ് ഓൺ ഫൈവിൽ കേരളം ഹരിയാനയെ 83-66 ന് തോൽപ്പിച്ചു. ബാഡ്മിന്റൺ ടീം ഇനത്തിൽ ഫൈനലിൽ പ്രവേശിച്ച കേരളം മെഡൽ ഉറപ്പാക്കി. ഗുജറാത്തിനെ 3-1 ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ചയാണ് ഫൈനൽ.
അപ്പീലിലൂടെ ജിംനാസ്റ്റിക്‌സിൽ വെള്ളി
ജിംനാസ്റ്റിക്‌സിൽ കേരളം ആദ്യ മെഡൽ സ്വന്തമാക്കിയത് അപ്പകലിലൂടെയാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പോമ്മൽ ഹോഴ്‌സ് അപ്പാരറ്റസിൽ ജെ.എസ് ഹരികൃഷ്ണന്റെ വെള്ളി മെഡലാണ് കേരളം പൊരുതി നേടിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും വിധികർത്താക്കൾ പോയിന്റ് നൽകാത്തതിനെത്തുടർന്നാണ് കേരളം അപ്പീൽ നൽകിയത്. ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സിൽ ആദ്യമായി കേരളം വാൾട്ടിംഗ് ടേബിളിൽ ഫൈനലിൽ പ്രവേശിച്ചു. മെഹറിൻ എസ്. സാജാണ് ഫൈനലിൽ കടന്നത്. ഒളിമ്പ്യന്മാരോട് പൊരുതിയ മെഹറിൻ 7-ാം സ്ഥാനം കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |