കണ്ണൂർ: ജീവിതത്തിൽ ഏതു പ്രതിസന്ധിയിലും മന:സാന്നിധ്യം കൈവിടാതെ പൊതുവേദിയിൽ സംസാരിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന് തന്റെ പ്രിയസഖാവിന്റെ വേർപാടിനെക്കുറിച്ചു പറയുമ്പോൾ കണ്ഠമിടറി. കണ്ണുകൾ നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തു.
കോടിയേരിയുടെ സംസ്കാര ചടങ്ങിനു ശേഷം പയ്യാമ്പലം പാർക്കിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിലായിരുന്നു വികാരനിർഭരമായ രംഗങ്ങൾ .അദ്ധ്യക്ഷനായ മുഖ്യമന്ത്രി വാക്കുകൾ ഇടറിയ ശബ്ദം പുറത്തു വരാതായതോടെ പാതിവഴിയിൽ പ്രസംഗം നിറുത്തിയത് വേദിയിലുണ്ടായിരുന്ന നേതാക്കളെയും സദസിനെയും മൗനത്തിലാഴ്ത്തി.
പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ കോടിയേരിയെ കുറിച്ചു പറയുമ്പോൾ തനിക്ക് വാക്കുകൾ കിട്ടാതാവുമോയെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. എങ്കിലും പ്രസംഗം തുടരുകയായിരുന്നു .
മുഖ്യമന്ത്രിയുടെ വികാരനിർഭരമായ വാക്കുകൾ ഇങ്ങനെയായിരുന്നു.'കോടിയേരിയുടെ നഷ്ടം ഒരിക്കലും നികത്താനാവില്ല . ചില കാര്യങ്ങൾ ആരുടേയും നിയന്ത്രണത്തിൽ അല്ലല്ലോ ..പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയത് . ശരീരത്തിന്റെ അവസ്ഥ പക്ഷെ അപകടകരമായ വിധത്തിലായിരുന്നു . ഡോക്ടർമാർ കഴിവതും ശ്രമിച്ചു . കോടിയേരിയെ സഹോദരനെ പോലെ കണ്ടു . ഡോക്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നു . സമൂഹത്തിൽ മനുഷ്യ നന്മ പൂർണ്ണമായും പോയിട്ടില്ല . അത് തെളിയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാവുന്നത് .ഒട്ടേറെ അനുഭവങ്ങൾ കോടിയേരിയുടെ ഒന്നിച്ചുണ്ടായിട്ടുണ്ട് . വേർപാട് ഞങ്ങളെ ഏത് രീതിയിൽ ബാധിച്ചുവോ അങ്ങനെ തന്നെയാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ അത് ബാധിച്ചിരിക്കുന്നത് . കോടിയേരിയുടെ അസുഖം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ മാദ്ധ്യമങ്ങൾ സ്വീകാര്യമായ നിലപാടാണ് സ്വീകരിച്ചത് . രാഷ്ട്രീയത്തിൽ അഭിപ്രായ ഭിന്നത പരസ്യമായി ഉന്നയിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും . കോടിയേരിയുടെ ഈ കനത്ത നഷ്ടം നികത്താൻ പ്രയാസമാണ് . ഈ വലിയ നഷ്ടത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്ന് വേദന പങ്കു വച്ച എല്ലാവരോടും നന്ദി ..കോടിയേരി സി.പി. എമ്മി ന്റെ പ്രധാനപ്പെട്ട ഏടാണ് .ഒരു ദിവസം അദ്ദേഹം ഇല്ലാതായി എന്ന വാർത്ത കേട്ടതോടെ തകർന്നു പോയി നേതാവിന്റെ വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കും . പാർട്ടിയെ സ്‌നേഹിക്കുന്നവർക്ക് , പാർട്ടി ബന്ധുക്കളോട് പറയാനുള്ളത് ഈ നഷ്ടം വലുത് തന്നെയാണ് എന്നാണ് . കോടിയേരി.. യെന്ന് അർദ്ധോക്തിയിൽ നിറുത്തിയാണ് മുഖ്യമന്ത്രി പ്രസംഗമവസാനിപ്പിച്ചത്.
■പ്രിയ സഖാവിനെക്കുറിച്ചുള്ള ഓർമ്മകൾ മുഴുമിപ്പിക്കാനാവാതെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |