തൃശൂർ: ഭരതൻ അണിയിച്ചൊരുക്കിയ വൈശാലി നിർമ്മിച്ചതാണ് അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതത്തിലെ നാഴികക്കല്ല്. പിന്നാലെ സ്വന്തം ജ്വല്ലറിയുടെ "അറ്റ്‌ലസ്, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം അറ്റ്‌ലസിന്റെ വിലാസത്തിൽ അറിയപ്പെട്ടു. ഉയർച്ച താഴ്ചകൾ കണ്ട ആ ജീവിതത്തിൽ, ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നു.
സാങ്കേതികവിദ്യ ഇത്രയും വളർന്നിട്ടില്ലാത്ത കാലത്ത് നിർമ്മിച്ച ബിഗ്ബഡ്ജറ്റ് ചിത്രമായിരുന്നു വൈശാലി. രാമചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ ചരിത്രം കുറിച്ച വൈശാലി ഉണ്ടാകുമായിരുന്നില്ലെന്ന് ഭരതൻ പറഞ്ഞിരുന്നു. സാങ്കേതികത്തികവുമായി പിന്നീട് ബാഹുബലി പോലുള്ള സിനിമകളുണ്ടായി. "അറബിക്കഥ സിനിമയിൽ ഒരു കോട്ട് മാത്രമുള്ളത് കഴുകിയുണക്കി, എപ്പോഴും അതുമിട്ട് നടക്കുന്ന നമ്പ്യാരുടെ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ആ ജീവിതത്തിന്റെ പരിച്ഛേദമാണ് ആ കഥാപാത്രമെന്ന് തോന്നിയിരുന്നു"- നടൻ ശിവജി ഗുരുവായൂർ പറഞ്ഞു. അന്ന് സിനിമയിലെ മികച്ച താരങ്ങളെപ്പോലെ അദ്ദേഹവും സെലിബ്രിറ്റി ആയിരുന്നുവെന്നും ശിവജി ഗുരുവായൂർ പറഞ്ഞു. തൃശൂർ കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിന് സമീപം മതുക്കര മൂത്തേടത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും ചേർപ്പ് ഊരകം കമലാകര മേനോന്റെയും മകനായ അദ്ദേഹം 1988ൽ നിർമ്മിച്ച വൈശാലിയിലൂടെ വൈശാലി രാമചന്ദ്രനായി. പിൽക്കാലത്ത് അദ്ദേഹം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിൽപ്പെട്ടു. മലബാർ വെഡിംഗ്, 2 ഹരിഹർ നഗർ എന്നിവയിലും അഭിനയിച്ചു. തൃശൂർ കളക്ടറേറ്റ് ജീവനക്കാരനും അക്ഷരശ്ലോക വിദ്വാനുമായ പിതാവിന്റെ സ്മരണയ്ക്ക് തൃശൂർ പൂരത്തോട് അനുബന്ധിച്ച് അക്ഷരശ്‌ളോക സദസ് നടത്തി. മോഹൻലാലിന്റെ ധനം, മമ്മൂട്ടിയുടെ സുകൃതം, കൗരവർ, മുരളിയുടെ വെങ്കലം, ചകോരം, വാസ്തുഹാര തുടങ്ങിയവ നിർമ്മിച്ച ശേഷം ജ്വല്ലറി രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ജ്വല്ലറികൾ പടുത്തുയർത്തിയെങ്കിലും വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ബാങ്കുകളുടെ പരാതിയെ തുടർന്ന് 2015ൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷം തടവിലായി. 2018ൽ മോചിതനായി. വിദേശത്ത് കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുൻനിരയിലും ആരോഗ്യ, റിയൽ എസ്റ്റേറ്റ് രംഗത്തും പ്രവർത്തിച്ചു. അറ്റ്‌ലസ് ഹെൽത്ത് കെയർ ആശുപത്രി പ്രവാസി മലയാളികൾക്ക് ആശ്വാസമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |