സിൽഹറ്റ്: ഏഷ്യാ കപ്പ് ട്വന്റി- 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ മലേഷ്യയെ മഴനിയമ പ്രകാരം 30 റൺസിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 എന്ന മികച്ച ടോട്ടൽ പടുത്തുയത്തി. മറുപടിക്കിറങ്ങിയ മലേഷ്യ 5.2 ഓവറിൽ 16/2 എന്ന നിലയിൽ ആയിരിക്കുമ്പോൾ മഴയെത്തുടർന്ന് മത്സരം നിറുത്തുകയായിരുന്നു. ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം മലേഷ്യയ്ക്ക് ജയിക്കാൻ ആ സമയത്ത് 47 റൺസ് വേണമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയേയും തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതേ പോയിന്റ് തന്നെയാണെങ്കിലും മികച്ച നെറ്റ് റൺറൈറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.
മലേഷ്യയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിംഗ് വിക്കറ്രിൽ ഷെഫാലി വർമ്മയും എസ്. മേഘനയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്മൃതിക്ക് പകരം ഓപ്പണറായെത്തിയ മേഘ്ന 53 പന്തിൽ 11 ഫോറും 1 സിക്സും ഉൾപ്പെടെ 69 റൺസ് നേടി ടോപ് സ്കോററായി. ഷെഫാലി 39 പന്തിൽ 1 ഫോറും 3 സിക്സും ഉൾപ്പെടെ 46 റൺസടിച്ചു. ഇരുവരും ഒന്നാം വിക്കറ്റിൽ 13.5 ഓവറിൽ 116 റൺസാണ് കൂട്ടിച്ചേത്തത്. റിച്ച ഘോഷ് 19 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |