പാലക്കാട് : വടക്കഞ്ചേരിയിൽ അപകടത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ മൊഴി. ഇടിച്ചപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോൻ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആളിറങ്ങാൻ ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ആളെ ഇറക്കാൻ ബസ് നിർത്തിയെന്നാണ് യാത്രക്കാരൻ പറഞ്ഞത്. ബസ് കടന്നുപോകാൻ ഇടം ഉണ്ടായിരുന്നില്ലെന്നും താൻ ഉൾപ്പെടെയുള്ളവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോൻ വ്യക്തമാക്കുന്നു.
എന്നാൽ ആ സ്ഥലത്ത് ആരും ഇറങ്ങാൻ ഇല്ലായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ പറഞ്ഞു. ബസിന്റെ പിൻഭാഗത്തുണ്ടായിരുന്ന ഇയാൾ ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ മുന്നോട്ടേക്ക് പോകുകയായിരുന്നു. താൻ നിൽക്കുകയായിരുന്നുവെന്നും ഉറങ്ങിയിട്ടില്ലാത്തതിനാൽ ഓർമയുണ്ടെന്നും യാത്രക്കാരൻ വ്യക്തമാക്കി.
അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കാറിന്റെ കാര്യം ജോമോൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടില്ല. .
പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ബുധൻ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഇന്നലെ വൈകീട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും ഉൾപ്പെടുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. അപകടത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |