കണ്ണൂർ:ജവഹർ സ്റ്റേഡിയം സി.പി.എം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി അനുവദിച്ച് നൽകിയതിന് ഗ്രൗണ്ട് വാടകയ്ക്ക് പുറമെ കരുതൽ ഡെപ്പോസിറ്റായി നൽകിയ കാൽലക്ഷം കണ്ടുകെട്ടാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം.മാലിന്യങ്ങൾ യഥാസമയം നീക്കിയില്ലെന്ന് ആരോപിച്ചാണ് ഇത്രയും തുക കണ്ടുകെട്ടുകയും ഇതിന് പുറമെ 17,000 രൂപ കൂടി ഒടുക്കണമെന്നും സി.പി.എം പാർട്ടി കോൺഗ്രസ്സ് ഓർഗനൈസിംഗ് കമ്മിറ്റിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയത്.
പരിപാടിക്ക് ശേഷം സ്റ്റേഡിയത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ 23 തൊഴിലാളികൾ രണ്ട് ദിവസം മിനക്കെടേണ്ടിവന്നുവെന്നാണ് യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷന്റെ വാദം. വാഹനമുൾപ്പെടെ ഉപയോഗപ്പെടുത്തിയതിനും ബാക്കി മാലിന്യങ്ങൾ നീക്കം ചെയ്തതിനുമുള്ള ചിലവിനത്തിൽ 47200 രൂപ ഈടാക്കാവുന്നതാണെന്നും കാട്ടി ആരോഗ്യ വിഭാഗം ബി ഡിവിഷൻ എച്ച്.ഐ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കരുതൽ ഡെപ്പോസിറ്റായി നൽകിയ തുക കുറച്ച് നൽകണമെന്നും അധികമായി അടക്കേണ്ട 17,000 രൂപ ഒഴിവാക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർമാരായ എൻ.സുകന്യ,ടി.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടെങ്കിലും കോർപറേഷന് ബാദ്ധ്യത വരാത്ത രീതിയിൽ നടപടിയെടുക്കണമെന്ന യു.ഡി.എഫ് കൗൺസിലർമാരുടെ അഭിപ്രായം അംഗീകരിക്കപ്പെടുകയായിരുന്നു. മേയർ അഡ്വ.ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് ബാബു എളയാവൂർ,വി.കെ.ഷൈജു,മുസ്ലീഹ് മഠത്തിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നിലവാരം വേണ്ടെ തെരുവുവിളക്കുകൾക്ക്
പഴയ തെരുവുവിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കുമ്പോൾ നിലവാരം കുറയുന്നുവെന്ന് ഭരണപക്ഷത്ത് നിന്നുതന്നെ ആക്ഷേപം വന്നു. യു.ഡി.എഫ് കൗൺസിലർ കെ.പി.അബ്ദുൾ റസാഖാണ് ഇക്കാര്യം ഉയർത്തിയത്. ലൈറ്രുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. ഒാട്ടോമാറ്റിക്ക് സിസ്റ്റം ആയതിനാൽ മിക്ക ലൈറ്റുകളും ഉച്ചവരെ കത്തുന്നുവെന്നും യു.ഡി.എഫ് കൗൺസിലർ സയ്യിദ് സിയാദ് തങ്ങൾ കുറ്റപ്പെടുത്തി.പരാതിയുണ്ടാകുമ്പോൾ അതാത് സമയത്ത് മേയറെയും അതാത് സ്റ്രാൻഡിംഗ് കമ്മറ്റിയേയും അറിയിക്കണമെന്നുമായിരുന്നു മേയറുടെ മറുപടി. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്ക് കരാറുകാരെ ചോദ്യം ചെയ്യാമെന്നും മേയർ പറഞ്ഞു. ഒരു ലൈറ്റിന് മൂവായിരം രൂപ ഒരു മാസം ചിലവിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി കോൺഗ്രസല്ല മറ്റേത് പരിപാടിയായാലും സ്റ്റേഡിയം തന്നതു പോലെ തിരികെയേൽപ്പിക്കേണ്ടതുണ്ട്.എന്നാൽ വൃത്തിഹീനമായാണ് തിരികെയേൽപ്പിച്ചത്.പരിപാടി കഴിഞ്ഞതിന് ശേഷം വൃത്തിയാക്കിയില്ല.ഇതൊന്നും ഒരു തദ്ദേശ സ്ഥാപനത്തിനും അനുവദിക്കാൻ കഴിയുന്നതല്ല.ഡെപ്പോസിറ്റായി അടച്ച തുക കണ്ടു കെട്ടാൻ തീരുമാനിച്ചത് ഇതുകൊണ്ടാണ്. .
അഡ്വ.ടി.ഒ.മോഹനൻ ,മേയർ
തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്ക് വേണ്ടി അവിടുത്തെ സ്ലാബ് മാറ്റി ചെളി നീക്കം ചെയ്യൽ തുടങ്ങി നിരവധി പ്രവൃത്തികൾ പാർട്ടി നടത്തിയിട്ടുണ്ട്.ഇത്രയും വലിയ തുക അടക്കേണ്ടി വരുന്ന നടപടിയിലേക്ക് കടക്കരുത്.
എൻ.സുകന്യ.എൽ.ഡി.എഫ് കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |