കൊല്ലം: കൊട്ടിയം- അഞ്ചൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിച്ച് അഞ്ചുവർഷം പിന്നിട്ടപ്പോൾ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ദിവസം ഓപ്പറേഷൻസ് എക്സി. ഡയറക്ടറാണ് കൺസഷൻ അനുവദിച്ച് ഉത്തരവായത്. ഒരു ബസിന് 25 വിദ്യാർത്ഥികൾ എന്ന മാനദണ്ഡത്തിലാണ് കൺസഷൻ അനുവദിക്കുന്നത്. ആദ്യം ലഭിക്കുന്ന അപേക്ഷയ്ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും കൺസഷൻ അനുവദിക്കുക. ചെയിൻ സർവീസ് ആരംഭിച്ചതിന് തൊട്ട് പിന്നാലെ കൊട്ടിയം- അഞ്ചൽ റൂട്ടിലെ നിരവധി സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ കൺസഷൻ നൽകാൻ അധികൃതർ തയ്യാറാകാതിരുന്നത് വിദ്യാർത്ഥികൾക്ക് കടുത്ത ബുദ്ധിമുട്ടാണ് നൽകിയത്.
എല്ലാവർക്കും കൺസഷൻ ലഭിക്കില്ല
1. സ്‌കൂൾ സമയത്ത് ഓരോ ബസിനും ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് എന്ന മാനദണ്ഡം ഉത്തരവിൽ ഉള്ളതിനാലും, ചെയിൻ സർവീസ് പൂർണമായും ഓപ്പറേറ്റ് ചെയ്യാത്തതിനാലും ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും കെ.എസ്.ആർ.ടി.സി കൺസഷൻ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്
2. നേരത്തെ 15 മിനിട്ട് ഇടവേളകളിൽ സർവീസ് നടത്തിയിരുന്ന ബസുകൾ നിലവിൽ 20 മുതൽ 30 മിനിറ്റ് വരെ ഇടവേളകളിലാണ് സർവീസ് നടത്തുന്നത്.
3. ട്രിപ്പുകൾ കുറഞ്ഞത് കൺസഷൻ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടാക്കും.
നേരത്തെ സർവീസ് നടത്തിയിരുന്നത് പോലെ രാവിലെ 5 മുതൽ രാത്രി 9.30 വരെ 15 മിനിട്ട് ഇടവേളകളിൽ എല്ലാ ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്താൽ മാത്രമേ സ്വകാര്യന്മാരെ നിയന്ത്റിക്കാനും പൊതുസമൂഹത്തിന് ഉപകാരപ്രദമായ സർവീസ് നടത്താനും കഴിയൂ. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് കാട്ടി ഗതാഗത മന്ത്റി, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവർക്ക് കത്ത് നൽകി.
എസ്.ലാൽ, കെ.വി.അനോജ്,
കൊട്ടിയം - അഞ്ചൽ പാസഞ്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |