കോഴിക്കോട്: തീരദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മഠത്തിൽപാടം യതീംഖാന പെരുവൻമാട് തീരദേശ റോഡ് ഉദ്ഘാടനവും നാമകരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയുടെ വികസനം പ്രധാനമാണ്. അത് ഉൾക്കൊണ്ടാണ് സർക്കാർ തീരദേശ റോഡുകളുടെ വികസനത്തെ കാണുന്നത്. നല്ല റോഡുകളിലൂടെ നല്ല വികസനം സാദ്ധ്യമാവും. തീരദേശ റോഡുകളുടെ നവീകരണത്തിനായി ഫിഷറീസ് വകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ടെന്നുംചാലിയാർ പുഴയുമായി ബന്ധപ്പെട്ട കൂടുതൽ ടൂറിസം സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 1.7കോടി രൂപ ചെലവിൽ നിർമ്മിച്ച റോഡ് കെ.എം റഷീദ് സ്മാരക റോഡ് എന്ന പേരിലാണ് അറിയപ്പെടുക. ചടങ്ങിൽ ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ കെ. കുമാരൻ, ഇ.കെ.താഹിറ, കൗൺസിലർമാരായ കെ.ഷൈനി, കെ.എം.അഫ്‌സൽ, രജനി, റോഡ് കമ്മിറ്റി കൺവീനർ അസ്കർ കെ.ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |