കാസർകോട് :മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോകൾക്ക് കടലാസ് വില പോലും കൽപിക്കാതെ കാസർകോട് ജില്ലയിൽ കൂണുകൾ പോലെ പൊട്ടിമുളച്ച് ഡ്രൈവിംഗ് സ്‌കൂളുകൾ. നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഒരു വിലയും കൽപ്പിക്കാതെയാണ് ഇവയിൽ ഭൂരിഭാഗത്തിന്റെയും പ്രവർത്തനം.
യാതൊരുവിധ ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ടു ഡസനോളം ഡ്രൈവിംഗ് സ്‌കൂളുകൾ ജില്ലയിൽ മാത്രമായുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഇവർക്ക് കൂസലില്ല. കാസർകോട് നഗരത്തിലും പരിസരങ്ങളിലും ഇത്തരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആർ.ടി.ഒ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ഡ്രൈവിംഗ് സ്‌കൂളുകാരുടെ സംഘടന തന്നെ ആരോപിക്കുന്നു. വാഹനീയം അദാലത്തിനായി കാസർകോട് എത്തുന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിട്ട് കണ്ടു പരാതി നല്കാനിരിക്കുകയാണ് അംഗീകൃത ഡ്രൈവിംഗ് സ്‌കൂൾ സംഘടനാ ഭാരവാഹികൾ.
കാസർകോട് താലൂക്കിൽ ഇരുപത് ഡ്രൈവിംഗ് സ്‌കൂളുകൾക്കാണ് ലൈസൻസ് ഉള്ളതെന്ന് ഈ സംഘടനയുടെ പ്രവർത്തകർ പറയുന്നു. എന്നാൽ കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ ആയി നിരവധി ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
ഒരു കാറും ഓഫീസും;ഡ്രൈവിംഗ് സ്കൂൾ ഒ.കെ
ഒരു കാറും ഓഫീസും ഉണ്ടായാൽ ഡ്രൈവിംഗ് സ്‌കൂൾ ആയെന്ന മട്ടിലാണ് പലതിന്റെയും പ്രവർത്തനം. ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നവരോട് വൻതുകയാണ് ഇവർ ഈടാക്കുന്നത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് എടുക്കാൻ പതിനായിരവും പതിനഞ്ചായിരവും വാങ്ങിക്കുന്നവർ ജില്ലയിൽ മാത്രമായുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ ഒന്നും ഇവ പാലിക്കാതെയാണ് ഇവയുടെ പ്രവർത്തനം. അംഗീകാരമുള്ള ഏതെങ്കിലും സ്‌കൂളുകളുടെ പേരിലാണ് ലൈസൻസ് ഇല്ലാത്ത സ്കൂളുകളിൽ നിന്നുള്ള അപേക്ഷകൾ മോട്ടോർ വാഹന വകുപ്പ് അധികാരികൾക്ക് സമർപ്പിക്കുന്നത്. ഇവർക്ക് ഒത്താശ ചെയ്യുന്ന എം.വി.ഐമാരുമുണ്ട്. ഇവർക്ക് ലൈസൻസ് നിർബാധം ലഭിക്കാൻ സ്വാധീനം ഉപകരിക്കുന്നു.
കാസർകോട് ഏഴ് ഡ്രൈവിംഗ് സ്‌കൂളുകളുള്ള ഒരു സ്ഥാപനത്തിന് ഒരിടത്ത് മാത്രമാണ് ഓഫീസുള്ളത്. നോട്ടീസ് ലഭിച്ചതിന് ശേഷമാണ് ഒരു ഓഫീസ് തന്നെ ഇവർ തുറന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |