വിജയവാഡ (ആന്ധ്ര): ഇടതുപാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനുള്ള കാഹളം മുഴക്കി സി.പി.ഐയുടെ ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.ആന്ധ്രയിലെ വിജയവാഡ എസ്.എസ് കൺവെൻഷൻ ഹാളിൽ ( ഗുരുദാസ് ദാസ് ഗുപ്ത നഗർ) പാർട്ടി പതാകയ്ക്ക് പുറമേ ചരിത്രത്തിലാദ്യമായി ദേശീയ പതാകയും ഉയർത്തി.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എതുകൂരി കൃഷ്ണമൂർത്തി ദേശീയപതാക ഉയർത്തിയതിന് പിന്നാലെ പ്രതിനിധികൾ ദേശീയഗാനം ആലപിച്ചതും ചരിത്രത്തിലാദ്യമായി. പിന്നാലെ മുൻ ജനറൽസെക്രട്ടറിയും മുതിർന്ന നേതാവുമായ എസ്. സുധാകർ റെഡ്ഢി പാർട്ടി പതാക ഉയർത്തി. വിപ്ലവഗാനവും മുഴങ്ങി.
ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ടെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ജനറൽസെക്രട്ടറി ഡി. രാജ പറഞ്ഞു. ഈ അസാധാരണമായ രാഷ്ട്രീയസാഹചര്യത്തിൽ ഇടത്ഐക്യം ശക്തിപ്പെടുത്താൻ ഇടതുപാർട്ടികൾ ഒരുമിച്ച് നീങ്ങണം. ഇടത് ഐക്യവും അതിലൂടെ എല്ലാ മതേതര, ജനാധിപത്യ, ദേശാഭിമാന ശക്തികളുടെ ഐക്യവും പ്രാവർത്തികമാക്കാനാണ് സി.പി.ഐ നിലകൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തത്വാധിഷ്ഠിതമായ ഏകീകരണത്തിനും രാജ ആഹ്വാനം ചെയ്തു.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് ഏകീകരണമെന്ന സി.പി.ഐ ആശയത്തോട് മൗനം പാലിച്ചു. രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ, തീവ്ര വലതുപക്ഷ ശക്തികളെ ഒറ്റപ്പെടുത്താൻ ഇടതുകക്ഷികൾ ഒരുമിച്ച് നിൽക്കണം. ഇടത്, മതേതര, ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തണം. കേരളത്തിലെ ഇടത് സർക്കാരിന്റെ ബദൽമാതൃക എടുത്തുപറഞ്ഞ യെച്ചൂരി, ആർ.എസ്.എസ്- ബി.ജെ.പി ഭരണകൂടം കേരളസർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
യോജിച്ച ബഹുജനപോരാട്ടങ്ങളിലൂടെ വ്യത്യസ്ത പ്രതിപക്ഷപാർട്ടികളെ ചലനാത്മകമായി കോർത്തിണക്കി ഫാസിസ്റ്ര് ഭരണകൂടത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്ന് സി.പി.ഐ.എം.എൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം അത് യാഥാർത്ഥ്യമാക്കാനുള്ള സംഘടിതമായ പരിശ്രമവുമുണ്ടാകണമെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ പറഞ്ഞു. അതിനായി വർഗ, ബഹുജനസംഘടനകളുടെ ഐക്യം ആദ്യം ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.
സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. നാരായണ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ പ്രസീഡിയം കമ്മിറ്റിയിൽ കേരള പ്രതിനിധിയായി രാജ്യസഭാംഗം പി. സന്തോഷിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റ്, നിർവാഹക സമിതി അംഗങ്ങളും പതിനാറ് വിദേശരാജ്യങ്ങളിൽ നിന്നെത്തിയ സൗഹാർദ്ദപ്രതിനിധികളും ഉദ്ഘാടനസമ്മേളനത്തിന് വേദിയിലുണ്ടായി. രക്തസാക്ഷി, അനുശോചന പ്രമേയാവതരണങ്ങളില്ലാതെ നേരിട്ട് ഉദ്ഘാടനച്ചടങ്ങിലേക്ക് കടക്കുന്നതും കാണാനായി. നാല് ദിവസത്തെ പ്രതിനിധി സമ്മേളനം ഉച്ചഭക്ഷണത്തിന് ശേഷം പുനരാരംഭിച്ചപ്പോൾ കരട് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയവിശകലന റിപ്പോർട്ടും കരട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഇന്ന് മുതൽ പ്രതിനിധി ചർച്ചയാരംഭിക്കും. 18ന് പുതിയ നാഷണൽ കൗൺസിൽ, എക്സിക്യൂട്ടീവ്, ജനറൽസെക്രട്ടറി തിരഞ്ഞെടുപ്പുകൾ നടക്കും.
സി.പി.ഐ അംഗത്വം പുതുക്കലിൽ
സംസ്ഥാനങ്ങൾക്ക് അലസത
രാഷ്ട്രീയ ലേഖകൻ
സംഘടനാ റിപ്പോർട്ടിനൊപ്പം അംഗത്വകണക്കില്ല
കേന്ദ്ര സംഘടനാ സംവിധാനം നിർജ്ജീവം
വിജയവാഡ (ആന്ധ്ര) : പാർട്ടി അംഗത്വം സംബന്ധിച്ച കഴിഞ്ഞ വർഷത്തെ പൂർണ സ്ഥിതിവിവര റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ വിവിധ സംസ്ഥാന കൗൺസിലുകൾ വീഴ്ച വരുത്തിയെന്ന് സി.പി.ഐയുടെ കരട് സംഘടനാ റിപ്പോർട്ട്. ഇതേത്തുടർന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിനൊപ്പം അംഗത്വ ചാർട്ട് സംബന്ധിച്ച പൂർണ റിപ്പോർട്ട് ഇത്തവണ അവതരിപ്പിച്ചില്ല.
അംഗത്വം പുതുക്കലിൽ പല സംസ്ഥാനങ്ങളും അലസത കാട്ടുന്നത് കേന്ദ്ര, സംസ്ഥാന സംഘടനാസംവിധാനം നിർജീവമായതിനാലാണ്. പാർട്ടി ഭരണഘടന അനുശാസിക്കുന്ന സമയപരിധിയിൽ അംഗത്വ നവീകരണം എല്ലാ ബ്രാഞ്ചുകളും പൂർത്തിയാക്കണം. ഇതിൽ പാളിച്ചയുണ്ടായാൽ വ്യതിയാനങ്ങളുടെ വെള്ളച്ചാട്ടം തന്നെ സൃഷ്ടിക്കും. നാല് ദേശീയ നിർവാഹകസമിതി യോഗങ്ങൾക്കിടയിലുള്ള സമയത്ത് ഓരോ സംസ്ഥാനഘടകവും പാർട്ടിയിലെ പുതിയ അംഗസംഖ്യയുടെ കണക്ക് കേന്ദ്രത്തിന് നൽകണം. ബ്രാഞ്ചുകൾ വർഷത്തിൽ രണ്ടുതവണ കൂടുകയും ജനറൽബോഡി ചേർന്ന് അംഗത്വ നവീകരണം നടപ്പാക്കുകയും വേണം.
സാമൂഹ്യ സന്നദ്ധ സേവനങ്ങളുമായി ജനങ്ങളിലേക്കിറങ്ങാനുള്ള ജനസേവാദൾ പുനരാരംഭിക്കണമെന്നും ഈ വോളണ്ടിയർമാക്ക് പരിശീലനം നൽകാൻ പാർട്ടി ഫണ്ട് വിനിയോഗിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു.
ഹിന്ദി ദിനപത്രം തുടങ്ങണം
പതിനഞ്ചിലേറെ സംസ്ഥാനങ്ങളിലെ എൺപത് കോടിയിൽ പരം ജനങ്ങളിൽ പാർട്ടി പ്രചാരണത്തിനായി ഹിന്ദി ദിനപത്രം തുടങ്ങണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഹിന്ദി മേഖലയിൽ പുരോഗമന ആശയ പ്രചാരണത്തിന് ഇത് അനിവാര്യമാണ്. പാർട്ടി സെന്റർ സമൂഹമാദ്ധ്യമങ്ങളിൽ കൂടുതൽ സജീവമാക്കണമെന്നും നിർദ്ദേശമുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ
പ്രൊഫഷണലാവണം :സി.പി.ഐ
സി.പി. ശ്രീഹർഷൻ
വിജയവാഡ (ആന്ധ്ര): തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സി.പി.ഐയ്ക്ക് പ്രൊഫഷണൽ ഇലക്ഷൻ മാനേജ്മെന്റ് സംവിധാനം വേണമെന്നും അതിനാവശ്യമായ സംഘടനാസെൽ സംവിധാനം പാർട്ടി അഖിലേന്ത്യാസെന്ററിലും സംസ്ഥാനതലത്തിലും അടിയന്തരമായി രൂപീകരിക്കണമെന്നും ദേശീയ സെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാൻ പ്രതിനിധിസമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടിൽ നിർദ്ദേശിച്ചു.
സെല്ലിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന സാങ്കേതികജ്ഞാനമുള്ളവരുണ്ടാകണം.
സംഘടനാദൗർബല്യം, തയ്യാറെടുപ്പില്ലായ്മ, മത്സരത്തെ ഗൗരവമായി സമീപിക്കാത്തത്, ദുർബലമായ പ്രചാരണം, പത്രികാസമർപ്പണത്തിന്റെ അവസാനനാളിൽ വഴിപാടുപോലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കൽ എന്നിവയെല്ലാം പോരായ്മയാണ്.
തിരഞ്ഞെടുപ്പും സീറ്റുകളും മാത്രമല്ല പാർട്ടിയെ അടയാളപ്പെടുത്തുന്നതെങ്കിലും പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിൽ വോട്ടുകളും സീറ്റുകളും പാർട്ടിയുടെ ബഹുജനസ്വാധീനത്തിന്റെ സൂചകങ്ങളാണ്.
വോട്ടിംഗ് പാറ്റേൺ അറിയണം
പ്രചരണ തന്ത്രം മെനയണം
മണ്ഡലത്തിന്റെ ചായ്വ്, പ്രചാരണ വിഷയങ്ങൾ, സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും തൊഴിലാളികളുടെയും മദ്ധ്യവർഗത്തിന്റെയും വിവിധ സാമൂഹ്യസംഘങ്ങളുടെയുമെല്ലാം വോട്ടിംഗ് പാറ്റേൺ എന്നിവയെക്കുറിച്ചെല്ലാം അറിയാൻ മറ്റു പാർട്ടികൾക്കുള്ളതുപോലെ തിരഞ്ഞെടുപ്പ് സെൽ ഉണ്ടാകണം.
പണക്കൊഴുപ്പ്, മാദ്ധ്യമശ്രദ്ധ, ജാതി, മത ചായ്വുകൾ എന്നിവയൊക്കെ നിരന്തരം ഈ സെല്ലുകൾ നിരീക്ഷിച്ച് പ്രചാരണതന്ത്രങ്ങൾ വികസിപ്പിക്കണം. ഡേറ്റാബാങ്കും തിരഞ്ഞെടുപ്പ് ചരിത്രവുമുൾപ്പെടെ സെൽ കൈകാര്യം ചെയ്യണം.
മത്സരിക്കുന്ന മണ്ഡലങ്ങളെപ്പറ്റി മുൻകൂട്ടി പഠിച്ച് സംഘടനാ മികവിലൂടെയും പോരാട്ടങ്ങളിലൂടെയുമൊക്കെ പണക്കൊഴുപ്പിനെ മറികടന്ന് നേടിയെടുക്കാനാവണം.
ഇൻസാഫ്, പട്ടികജാതി-വർഗ അവകാശസംഘടനകൾ എന്നിവയുണ്ടാക്കി പുതിയ അടിത്തറ കെട്ടിപ്പടുക്കണം. വർഗ ബഹുജനസംഘടനകൾ വഴി സമയാസമയങ്ങളിൽ ആഴത്തിലുള്ള പ്രചാരണപരിപാടികളുണ്ടാകണം.
ഫണ്ട് ശേഖരണവും വേണം. കേന്ദ്ര, സംസ്ഥാന കൗൺസിലുകൾക്ക് കീഴിലെ ഇലക്ഷൻ ഉപസമിതികളും വേണം. കഴുകൻകണ്ണോടെ പാർട്ടി കാര്യങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |