വിജയവാഡ (ആന്ധ്ര): കരട് സംഘടനാ റിപ്പോർട്ടിലെ 'വൃദ്ധഭരണ' വിമർശനത്തിന്റെ ചുവടുപിടിച്ച് പാർട്ടിക്ക് കൂടുതൽ ചെറുപ്പം വരട്ടെയെന്ന അഭിപ്രായം സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി ചർച്ചയിലുയർന്നു. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ദേശീയ കൗൺസിൽ മുന്നോട്ടുവച്ച 75 വയസ് പ്രായപരിധി മാർഗരേഖ സംബന്ധിച്ച ഭരണഘടനാ ഭേദഗതി പാർട്ടി കോൺഗ്രസ് കാര്യമായ മാറ്റമില്ലാതെ അംഗീകരിച്ചേക്കും. ഭരണഘടനാ ഭേദഗതി സംബന്ധിച്ച കമ്മിഷൻ റിപ്പോർട്ട് ഇന്ന് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും.
ഇതോടെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.ഇ. ഇസ്മായിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പ്രായപരിധി കടന്നിട്ടും സജീവമായി പ്രവർത്തനരംഗത്ത് തുടരുന്ന നേതാക്കൾക്ക് ഇളവുണ്ടാകുമോയെന്നതാണ് ചോദ്യം. കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ പ്രതിനിധികളിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചാൽ ഒരംഗത്തിന് തുടരാനാകും.
അല്ലാതെ തന്നെ ഇസ്മായിലിന്റെ പ്രവർത്തനപാരമ്പര്യം പരിഗണിച്ചുള്ള ഇളവ് ഏതെങ്കിലും തരത്തിൽ നൽകിയേക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് പന്ന്യൻ രവീന്ദ്രൻ ഒഴിവായാൽ പകരം ഇസ്മായിലിനെ പരിഗണിച്ചേക്കാം. പന്ന്യൻ തുടരണമെന്നും അതല്ലാതെതന്നെ ഇസ്മായിലിന് ഇളവാകാമെന്നുള്ള അഭിപ്രായങ്ങളുമുണ്ട്.
മാർഗരേഖയ്ക്കെതിരെ എതിർപ്പുകളൊന്നുമുയർന്നിട്ടില്ലെന്ന് കേന്ദ്ര സെക്രട്ടേറിയറ്റംഗങ്ങളായ അമർജിത് കൗറും അതുൽകുമാർ അൻജാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനാവശ്യമായ കൂടുതൽ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്.
പ്രായപരിധി മാർഗരേഖ പാർട്ടി ദേശീയകൗൺസിൽ അംഗീകരിച്ച് സമ്മേളനങ്ങൾക്കായി കൈമാറിയതാണെന്ന് അമർജിത് കൗർ പറഞ്ഞു. അതിനാൽ അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ല. ഭരണഘടനാ ഭേദഗതിയിലൂടെ അന്തിമമായി അംഗീകരിക്കുകയാണ് വേണ്ടത്. പ്രായപരിധിയിൽ ആർക്കെങ്കിലും ഇളവ് വേണമെങ്കിൽ പാർട്ടി കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ജനറൽസെക്രട്ടറിക്ക് മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനും അതുതന്നെയായിരുന്നു മറുപടി.
ചർച്ചയിൽ 2പേർ വീതം
സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് രണ്ടുപേർ വീതമാണ് പ്രതിനിധി ചർച്ചയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് രാജാജി മാത്യു തോമസും മന്ത്രി പി.പ്രസാദുമാണ് പങ്കെടുത്തത്. കരട് രാഷ്ട്രീയപ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ വിശകലന റിപ്പോർട്ട് എന്നിവയിന്മേലാണ് ചർച്ച. ഹിന്ദി മേഖലയിൽ പാർട്ടിയുടെ സ്വാധീനമുയർത്താനാവാത്തതിന്റെ നേതൃശേഷിക്കുറവ് പ്രതിനിധിചർച്ചയിൽ വിമർശനവിധേയമായി.
വിഭാഗീയത വിദ്യാർത്ഥി
സംഘടനയെ തളർത്തുന്നു
വിജയവാഡ (ആന്ധ്ര): പാർട്ടി നേതാക്കൾക്കിടയിലെ വിഭാഗീയത പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനത്തെ ദോഷമായി ബാധിക്കുന്നുവെന്ന് വിമർശിച്ച് സി.പി.ഐയുടെ കരട് രാഷ്ട്രീയ വിശകലന റിപ്പോർട്ട്. പാർട്ടി നേതാക്കളുടെ വിഭാഗീയതമൂലം കഴിവുള്ള പല എ.ഐ.എസ്.എഫ് നേതാക്കളും തഴയപ്പെടുകയാണ്. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഭയപ്പെടുന്നതിലൂടെ കഴിവുള്ളവർ തഴയപ്പെടുന്നു. ഇത് സംഘടനാ വളർച്ചയെയാണ് ദോഷകരമായി ബാധിക്കുന്നത്. ചെറുപ്പക്കാരെ കമ്മ്യൂണിസ്റ്ര് ആശയഗതിയിലൂടെ വളർത്തിയെടുക്കാനാണ് പാർട്ടി നേതാക്കൾ അവരുടെ ഊർജ്ജവും കരുത്തും വിനിയോഗിക്കേണ്ടത്. വിദ്യാർത്ഥി, യുവജന സംഘടനാപ്രവർത്തകർക്ക് കൃത്യമായി പാർട്ടി വിദ്യാഭ്യാസമുറപ്പാക്കണം. പുതിയ സാങ്കേതിക വികാസങ്ങൾക്കനുസരിച്ച് നിരന്തരം സിലബസ് നവീകരിക്കണം.
സി.പി.ഐ കരട് സംഘടനാ റിപ്പോർട്ട്
പലയിടത്തും ഓഫീസുകൾ
വെറുതെ തുറന്നു വയ്ക്കുന്നു
സി.പി. ശ്രീഹർഷൻ
മുഴുവൻ സമയ കേഡർമാരുടെ കുറവ് സംഘടനാവീഴ്ച
വിജയവാഡ (ആന്ധ്ര): മുഴുവൻസമയ കേഡർമാരുടെ കുറവ് പാർട്ടിക്ക് നേരിടേണ്ടിവരുന്നുവെന്ന് തുറന്ന് സമ്മതിച്ച് സി.പി.ഐയുടെ കരട് സംഘടനാ റിപ്പോർട്ട്. പല ജില്ലാ,സിറ്റി കമ്മിറ്റികളിലും സബ് ഡിവിഷനുകളിലും പാർട്ടിക്ക് മുഴുവൻസമയ കേഡർമാരില്ല. പലയിടത്തും ഓഫീസുകൾ വെറുതെ തുറന്നുവയ്ക്കുക മാത്രമാണ്. ഇത് ഗുരുതരമായ സംഘടനാവീഴ്ചയാണ്. ഇതിനെ മറികടക്കാൻ സംവിധാനമുണ്ടാക്കണം.
കൃത്യമായ കേഡർനയം രൂപീകരിക്കാൻ പാർട്ടി കോൺഗ്രസ് നിർദ്ദേശിക്കണം. പാർട്ടിയെയും ബഹുജന സംഘടനകളെയും ശക്തിപ്പെടുത്താൻ കെല്പുള്ള മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കണം. ഓരോ മുഴുവൻ സമയ പ്രവർത്തകന്റെയും കുടുംബവരുമാന പശ്ചാത്തലത്തിനനുസരിച്ച് അവരുടെ സാമ്പത്തികാവശ്യങ്ങൾ കൈകാര്യം ചെയ്യാവുന്ന തരത്തിലാവണം കേഡർ നയം. ഊർജ്ജസ്വലരായ ചെറുപ്പക്കാരെ പരിശീലനം നൽകി വളർത്തിയെടുക്കണം. പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാരിൽ നിന്ന് വർഗ ബഹുജനസംഘടനകൾ കെട്ടിപ്പടുക്കാനാവശ്യമായ കേഡർമാരെ പ്രത്യേക പരിഗണന നൽകി വളർത്തിയെടുക്കണം.
മുഴുവൻസമയ കേഡർമാരാണ് പാർട്ടിയുടെ നട്ടെല്ല്. അവരുടെ നിരന്തര പരിശ്രമത്തിലൂടെയാണ് ചലനാത്മകമായ സംഘടനയെ വളർത്തിയെടുക്കാനാവുക. ബ്രാഞ്ച് മുതൽ ഉയർന്നതലം വരെയുള്ള മുഴുവൻസമയ കേഡർമാരാണ് പാർട്ടിയുടെ നയരൂപീകരണത്തിലടക്കം നിർണായക ഇടപെടൽ സാദ്ധ്യമാക്കാൻ ഇടപെടേണ്ടവർ. ഇവരുടെ നിസ്വാർത്ഥസേവനം പാർട്ടി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
വിദ്യാർത്ഥി, യുവജന സംഘടനകളെ ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകണം. അവരിൽ നിന്ന് പോരാട്ടശേഷിയുള്ള മുഴുവൻസമയ കേഡർമാരെ വളർത്തിയെടുക്കണം. ജീവനുള്ള പാർട്ടിയുടെ നാഡീഞരമ്പും മനസും വാളുമാണ് മുഴുവൻസമയ പ്രവർത്തകർ. കേഡർമാരില്ലാത്തത് കേഡറുടെ കുഴപ്പമല്ല, മറിച്ച് നേതാക്കളുടെ കുഴപ്പമാണ് എന്ന് ജോർജി ദിമിത്രോവ് പറഞ്ഞ കാര്യവും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
വർഗസംഘടനകളുടെ
ഓഫീസ് പരിതാപകരം
പാർട്ടിയുടെ ചില വർഗ ബഹുജനസംഘടനകളുടെ ഓഫീസുകളുടെ അവസ്ഥ പരിതാപകരമാണ്. വിവാദ കർഷക നിയമങ്ങൾക്കെതിരെ നടന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിൽ കിസാൻ, കർഷകത്തൊഴിലാളി പ്രവർത്തകർ പങ്കെടുക്കുകയും നല്ല ഇടപെടൽ നടത്തുകയുമുണ്ടായി. എങ്കിലും മുഴുവൻസമയ പ്രവർത്തകരുടെ അഭാവം കാരണം ഈ വേളയിൽ ചില ദൗർബല്യങ്ങൾ ഈ സംഘടനകൾക്ക് നേരിടേണ്ടിവന്നു.
മറ്റ് നിർദ്ദേശങ്ങൾ
കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും പ്രഖ്യാപിക്കുന്ന പദ്ധതികളിലെ വിവേചനമില്ലാതാക്കി എല്ലാവരിലുമെത്തിക്കാൻ പാർട്ടിയിടപെടൽ ശക്തമാക്കണം
ജില്ലാനേതൃത്വങ്ങൾ ബ്രാഞ്ചുകളുമായി ചേർന്ന് ഗുണഭോക്തൃ വിഭാഗങ്ങളെ കണ്ടെത്തി പദ്ധതിയാനുകൂല്യങ്ങൾ എത്തിക്കാൻ ഇടപെടണം.
പല രാഷ്ട്രീയപാർട്ടികളും അവരുടെ വോട്ടുബാങ്കിനെ മാത്രം പ്രീതിപ്പെടുത്താനായി പദ്ധതികളെ വിവേചനപരമായി വിനിയോഗിക്കുന്ന സ്ഥിതി പല സംസ്ഥാനങ്ങളിലുമുണ്ട്.
പദ്ധതി വിവരശേഖരണം കൃത്യമാക്കി പാർട്ടിയിടപെടൽ ശക്തമാക്കിയാൽ താഴെത്തട്ടിൽ പുതിയ നേതൃനിരയെ വളർത്തിയെടുക്കാനാവും. ശക്തമായ മണ്ഡലങ്ങൾ കെട്ടിപ്പടുക്കാനുമാകും.
നേതൃത്വത്തിനെതിരായ
വിമർശനം ശരിവച്ച് കാനം
വിജയവാഡ: ദേശീയ സെക്രട്ടറി ഡി. രാജക്കെതിരായ വിമർശനത്തെ പരസ്യമായി ന്യായീകരിച്ച് കാനം രാജേന്ദ്രൻ.
പാർട്ടി കോൺഗ്രസിൽ ഉയർന്നത് സ്വയം വിമർശനമാണ്. ആരെയും ലക്ഷ്യമിട്ടുള്ളതല്ല. രാഷ്ട്രീയ ചർച്ചയിൽ ഒരു പാർട്ടിയെയും പേരെടുത്തു പറഞ്ഞിട്ടില്ല. മതേതര ശക്തികൾ എന്നാണ് പറഞ്ഞത്. കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചർച്ചയിലാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |