പത്തനംതിട്ട : ഭക്ഷണം വൈകി എന്നാരോപിച്ച് റസ്റ്റോറന്റ് ജീവനക്കാരെ ക്രെയിൻ സർവീസ് ജീവനക്കാർ മർദ്ദിച്ചു. വനിതയടക്കം നാലുപേർക്ക് പരിക്ക്. ചെവിക്ക് അടിയേറ്റ ജീവനക്കാരിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചു. മർദ്ദിച്ച മൂന്നുപേരെ പത്തനംതിട്ട പാെലീസ് കസ്റ്റഡിയിലെടുത്തു. ഇന്നല രാത്രി 7.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ചിക്കിൻസ് എന്ന സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. മാനേജർ ഗീവർഗീസ് മാത്യു, സോമൻ , പൂർണി , ജിതിൻ എന്നിവർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനെത്തിയപ്പോൾ 25 മിനിട്ട് താമസം ഉണ്ടാകുമെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ പത്തു മിനിട്ടിന് ശേഷം ഭക്ഷണം കൊണ്ടുവരാൻ ഇവർ ആവശ്യപ്പെട്ടു. താമസം നേരിടുമെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ ആദ്യം വർഗീസിനെ അടിക്കുകയായിരുന്നു. പിന്നാലെ മറ്റ് ജീവനക്കാരെയും മർദ്ദിച്ചു. റസ്റ്റോറന്റിനും നാശനഷ്ടം വരുത്തി.
വിവരം അറിഞ്ഞ് പൊലീസ് വന്നതോടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റുള്ളവരെയും പിടികൂടി. പരിക്കേറ്റ ജീവനക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |