തൃശൂർ: വെല്ലുവിളികൾ നേരിട്ട തങ്ങളുടെ വിജയകഥ അഭിമാനത്തോടെ പങ്കിട്ടപ്പോൾ സദസിൽ നിന്ന് നീണ്ട കരഘോഷം. ലിംഗനീതി കൂട്ടായ്മയായ 'സമത'യുടെ പുരസ്‌കാരം സ്വീകരിക്കാൻ കേരളവർമ്മ കോളേജിലെത്തിയ ആറ് സ്ത്രീരത്നങ്ങളാണ് അസാദ്ധ്യമെന്ന് കരുതിയത് പലതും സാദ്ധ്യമാക്കി പുരസ്കാരത്തിനർഹരായത്.
ഭർത്താവ് കാർത്തികേയനൊപ്പം പത്ത് വർഷമായി മീൻപിടിക്കാൻ പോകുന്ന, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് കിട്ടിയ ഇന്ത്യയിലെ ആദ്യവനിത തൃശൂർ ഏങ്ങണ്ടിയൂരിലെ രേഖ, പാലക്കാട്ട് കൽപ്പാത്തിയിലെ വീട്ടിൽ നിന്ന് ലഡാക്ക് വരെ 59 ദിവസം ബൈക്ക് യാത്ര നടത്തി തിരിച്ചെത്തിയ ലക്ഷ്മി, 69 ാം വയസിൽ 750 മീറ്റർ നീന്തി പെരിയാർ മുറിച്ചുകടന്ന ആലുവ തൈക്കാട്ടുകര മനക്കപ്പറമ്പ് വീട്ടിൽ ആരിഫ, 45 കൊല്ലമായി കിണർ കുഴിക്കുന്ന അടൂരിലെ 75കാരി കുഞ്ഞിപ്പെണ്ണ്, സംസ്ഥാനത്ത് ആദ്യമായി 24 മണിക്കൂർ ആംബുലൻസിലെ ഡ്രൈവറായ കോഴിക്കോട് വളയത്തെ ദീപ ജോസഫ്, ജന്മനാ കൈകളില്ലാതിരുന്നിട്ടും ചിത്രരചന ഉൾപ്പെടെ കാലുകൾ കൊണ്ട് ചെയ്യുന്ന തൃശൂർ മണ്ണുത്തി മുല്ലക്കരയിലെ ശാന്ത എന്നിവരാണ് ആദരിക്കപ്പെട്ടത്.
സ്ത്രീയായതിനാൽ രേഖയ്ക്ക് ഫിഷറീസ് വകുപ്പ്, ആദ്യം മത്സ്യബന്ധന ലൈസൻസ് നിഷേധിച്ചു. പിന്നീട് കേന്ദ്ര ഫിഷറീസ് വകുപ്പ് ആദരിച്ച ചടങ്ങിൽ പ്രശ്‌നം അവതരിപ്പിച്ചപ്പോഴാണ് ലൈസൻസ് ലഭിച്ചത്. 108 ആംബുലൻസ് ഓടിക്കാറുള്ളത് പുരുഷന്മാരാണെന്ന് പറഞ്ഞ് ജോലി നിഷേധിക്കപ്പെട്ട ദീപ പിന്നീട് മറ്റൊരു ആംബുലൻസിൽ ഡ്രൈവറായി. 2018ലെ പ്രളയത്തിൽ വീട് തകർന്നതും കുടുംബാംഗങ്ങളും നാട്ടുകാരും ജീവൻ രക്ഷിക്കാൻ പാടുപെട്ടതും കണ്ടപ്പോഴാണ് നീന്തൽ പഠിക്കണമെന്ന് ആരിഫയ്ക്ക് തോന്നിയത്. മക്കൾ നീന്തൽ പഠിക്കുന്നത് കാണാൻ പോയ ആരിഫ രണ്ട് മാസം കൊണ്ട് പഠിച്ചു. അമേരിക്കൻ കമ്പനിയിൽ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ലക്ഷ്മി 2019ലാണ് ഹോട്ടലിൽ താമസിച്ച് രാത്രി ഷിഫ്റ്റിൽ ജോലിയും പകൽ യാത്രയും ചെയ്ത് ലഡാക്കിലെത്തിയത്. ശാന്ത കാൽവിരലുകൾ കൊണ്ടാണ് കമ്പ്യൂട്ടറും ആൻഡ്രോയ്ഡ് ഫോണും ഉപയോഗിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |